മതത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ ജാഗ്രത വേണം -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: മതത്തെ ചിലർ രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്നെന്നും അതിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളാൽ വിഷലിപ്തമായ തെരഞ്ഞെടുപ്പുകാലമാണ് കടന്നുപോയത്. രാഷ്ട്രീയത്തിൽ മതം ഇടപെടുന്നതിന്റെ ദോഷം രാജ്യം അനുഭവിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ ശശി തരൂര്‍ എം.പിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് യോജിക്കാനും വിയോജിക്കാനും കഴിയുന്നൊരു മണ്ഡലമുണ്ട്. അത് തകര്‍ക്കുന്ന സാഹചര്യമുയര്ന്നു. ഈ സാഹചര്യങ്ങളിൽ കൃത്യമായ നിലപാടെടുത്ത വ്യക്തിയാണ് കാന്തപുരം. മതത്തെ സമൂഹത്തിന്റെ സമുദ്ധാരണത്തിന് ഉപയോഗിക്കാനാണ് കാന്തപുരം ശ്രമിച്ചത്. സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി വികസനത്തെ എതിര്‍ക്കുന്ന ഘട്ടത്തില്‍ അതിന് പ്രാമുഖ്യം നല്‍കണമെന്നാണ് കാന്തപുരത്തിന്റെ ജീവിതകഥ പറഞ്ഞുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. മന്ത്രി പി. രാജീവ്, മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരന്, പി.വി. അന്‍വര്‍ എം.എല്‍.എ, ഡോ. സിദ്ദീഖ് അഹമദ്, ടി.എന്‍.എം. ജവാദ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ത്വാഹ സഖാഫി കുറ്റ്യാടി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. നൂറുദ്ദീന്‍ മുസ്തഫ സ്വാഗതവും സിദ്ദീഖ് സഖാഫി നേമം നന്ദിയും പറഞ്ഞു. മര്‍കസ് നോളജ് സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സംരംഭമായ മലബാര്‍ ഫൗണ്ടേഷന് ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റാണ് പ്രസാധകര്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.