കേന്ദ്ര സഹായം: ഉപരാഷ്ട്രപതിയെ വേദിയിലിരുത്തി കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ തർക്കം
text_fieldsതിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗധീപ് ധന്‍കറിന്‍റെ സാന്നിധ്യത്തിൽ കേന്ദ്രസഹായത്തെച്ചൊല്ലി മന്ത്രി ആന്‍റണി രാജുവും കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിൽ തർക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഉദ്ഘാടന വേദിയിലായിരുന്നു വാദപ്രതിവാദം. പരാമർശങ്ങൾ ശ്രദ്ധിച്ച ഉപരാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തിന്‍റെ തുടക്കത്തിൽ തന്നെ ‘ഇരുവരും സംസാരിച്ച കാര്യങ്ങള്‍ ഇവിടെത്തന്നെ ചര്‍ച്ചചെയ്ത് തീര്‍ക്കണമെന്ന്’ ഉപദേശവും നൽകി.
ആരോഗ്യ മേഖലയില്‍ അടക്കം കേരളത്തിന് അര്‍ഹമായ കേന്ദ്ര സഹായം കിട്ടുന്നില്ലെന്നായിരുന്നു സ്വാഗത പ്രസംഗത്തിൽ മന്ത്രി ആന്റണി രാജുവിന്റെ വിമർശനം. ആരോഗ്യമേഖലയിൽ കേരളത്തിന് അർഹമായ കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന് പറയാൻ നിർബന്ധിതനാവുകയാണ്. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലെ 371 കോടി കിട്ടാനുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് പുനർനാമകരണം ചെയ്യുന്നതിലൂടെ ആരോഗ്യമേഖലയിലെ കേരളത്തിന്‍റെ നേട്ടം കേന്ദ്രം തട്ടിയെടുക്കാൻ ശ്രമിക്കുന്നതും ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആന്റണി രാജുവിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന ആമുഖത്തോടെയായിരുന്നു പിന്നാലെ സംസാരിക്കാനെത്തിയ വി. മുരളീധരന്‍റെ മറുപടി.
കേന്ദ്ര സര്‍ക്കാര്‍ ഒരു പൈസപോലും ഒരു സംസ്ഥാനത്തിനും നൽകാനില്ല. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിൽതന്നെ വ്യക്തമാക്കിയതാണ് ഇക്കാര്യം. കേരളം സമര്‍പ്പിച്ച മുഴുവന്‍ നിർദേശങ്ങളും കേന്ദ്രം പരിഗണിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കേരളത്തിലെത്തിയ ധനമന്ത്രി ഇതിന്‍റെ കണക്ക് നിരത്തിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സർക്കാർ പാസാക്കുകയും കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടതോടെ നിയമമാവുകയും ചെയ്ത പൊതുജനാരോഗ്യ ബില്ലിനെ കുറിച്ചും മുരളീധരൻ വിമർശനമുന്നയിച്ചു.
ഈ നിയമത്തിൽ ആയുർവേദ സമൂഹത്തിന് വലിയ ആശങ്കയുണ്ട്. ഇക്കാര്യം അവർ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രി ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനപ്രസംഗത്തിനിടെ ഇരു മന്ത്രിമാരോടുമായി ഉപരാഷ്ട്രപതി നടത്തിയ ഉപദേശം സദസ്സ് കൈയടിയോടെയാണ് എതിരേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.