കേന്ദ്ര അവഗണന: സി.പി.എം ഉപരോധം നാളെ
text_fieldsതിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനക്ക് എതിരെ സി.പി.എം നേതൃത്വത്തിൽ നാളെ ജില്ലകളിൽ കേന്ദ്ര ഓഫീസുകൾ ഉപരോധിക്കും. വിവിധ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് ഉപരോധം തീർക്കുന്നത്. കേരളം മുന്നോട്ടു വെക്കുന്ന ബദലുകളെയും വികസന മുന്നേറ്റത്തെയും തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.
കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും തടഞ്ഞു വെക്കുകയും വെട്ടിച്ചുരുക്കുകയുമാണ് മോദി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. കേന്ദ്ര അവഗണന പല ഘട്ടങ്ങളിലും കേരളത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മോദി സർക്കാർ അധികാരത്തിലെത്തിയതോടെ അതിന്റെ ആഴവും പരപ്പും പലമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ജനക്ഷേമത്തിലും വികസനത്തിലുമൂന്നിയ വികസന നയമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളെ എതിർക്കുന്നു എന്ന കാരണത്താൽ കേരളത്തിന് അർഹമായവ പോലും നൽകേണ്ടതില്ലെന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്.
സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെയാകെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പൊരുതേണ്ടതുണ്ട്. പ്രത്യേക റെയിൽവേ സോൺ, എയിംസ് തുടങ്ങിയവ അനുവദിക്കണമെന്ന ദീർഘകാല ആവശ്യങ്ങളോടും കേന്ദ്രം മുഖം തിരിക്കുകയാണ്. കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച അടുത്ത സാമ്പതിക വർഷത്തേക്കുള്ള ബജറ്റിൽ നിന്ന് കേരളമെന്ന വാക്കുപോലും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
കേരളത്തോട് കേന്ദ്രം പുലർത്തുന്ന അവഗണനയുടെ പ്രത്യക്ഷ തെളിവാണിത്. സംസ്ഥാനത്തിനുള്ള വിഹിതം, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് വിഹിതം എന്നിവയെല്ലാം വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊള്ളുന്നത്. നികുതി വിഹിതം പങ്കുവെക്കുന്നതിലും കേരളത്തിന്റെ പങ്ക് വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാട് സംസ്ഥാനത്തിന്റെ 54700 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.
ലോകത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വയനാട് മുണ്ടക്കയ്യിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെയും ജീവിത മാർഗവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാൻ കേന്ദ്രം ഇനിയും. തയാറാകാത്തത് അത്യന്തം അപലപനീയമാണ്. സംഘപരിവാർ അജണ്ടകൾ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ മേഖലയിലും മോദി സർക്കാർ ഇടപെടൽ നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് യു.ജി.സിയുടെ കരട് മാർഗരേഖ. ഫെഡറൽ തത്വങ്ങളെയാകെ ലംഘിച്ച് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ വർഗീയവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ഈ മാർഗരേഖയുമെന്ന് പ്രസ്താവനയിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.