‘ജീവൻരക്ഷ’യെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി
text_fieldsകൽപറ്റ: നവകേരള ബസിനുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചെയ്ത ‘ജീവൻരക്ഷാരീതി’ ശരിയാണെന്ന് ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപറ്റയിൽ ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വീണ്ടും ന്യായീകരിച്ചത്.
‘ഞാൻ കണ്ടതാണ് പറഞ്ഞത്. ഞാൻ ബസിന് മുന്നിലാണ് ഇരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബസിന് മുന്നിലാണ് ചാടുന്നത്. ആ ചാടുന്നവരെ തള്ളിനീക്കുകയാണ് ചെയ്തത്. അത് സ്വാഭാവികമായും സംഭവിക്കുന്ന കാര്യമാണ്. അതാണ് ഞാൻ ജീവൻരക്ഷയെന്ന് പറഞ്ഞത്. വിവാദമാക്കാൻ അവസരം കിട്ടിയത് ഇയാൾ രക്ഷപ്പെട്ടതുകൊണ്ടല്ലേ?. രക്ഷപ്പെടുത്തിയില്ലെങ്കിൽ എന്താ സംഭവിക്കുക. നവകേരള ബസ് ആളെ ഇടിച്ചു. ബാക്കി ഭാഗം ഞാൻ പൂരിപ്പിക്കേണ്ടല്ലോ. അങ്ങനെ ദുർഗതി വന്നാൽ എന്താണ് സ്ഥിതി. ഞാൻ പറഞ്ഞത് അവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഇടപെടൽ നടത്തിയവരെക്കുറിച്ചാണ്. അവർ നടത്തിയത് ശരിയായ രീതിയാണ്. അല്ലെങ്കിൽ ബസ് തട്ടി മരിക്കും. അതാണ് പറഞ്ഞത്. യൂത്ത് കോൺഗ്രസ്, യു.ഡി.എഫ് എന്ന ഭേദഗതിയില്ലാതെ ഒരാൾ അപകടത്തിൽപെടുമ്പോൾ രക്ഷപ്പെടുത്തുന്നത് എങ്ങനെ അക്രമത്തെ പ്രോത്സാഹിപ്പിക്കലാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.