'വിഴിഞ്ഞത്ത് സ്വൈര്യജീവിതം തകർക്കാനുള്ള ശ്രമം നടന്നു', പൊലീസിന്‍റെ സംയമനത്തെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി
text_fieldsതൃശൂർ: വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ നാടിന്‍റെ സ്വൈരം തകർക്കാനാണ് വിഴിഞ്ഞം സമരത്തിന്‍റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 109 വനിത സിവിൽ പൊലീസ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസിനെപോലും കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമികൾ എത്തിയതും അഴിഞ്ഞാടിയതും. വ്യാപക ആക്രമണവും നടന്നു. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. ആത്മസംയമനം പാലിച്ച് അക്രമം നേരിട്ട പൊലീസ് സേനയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണക്കാരോട് മൃദുഭാവവും കുറ്റവാളികളോട് കർശന നിലപാടും സ്വീകരിക്കാൻ പൊലീസിന് കഴിയണം. കുറ്റവാളികൾ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കണം. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും പൊതുഇടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.