അനധികൃത സ്വത്ത് സമ്പാദനം: എം.ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന് മുഖ്യമന്ത്രിയുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസിൽ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഫയല്‍ പ്രത്യേകമായി വിളിച്ചു വരുത്തി മുഖ്യമന്ത്രി ഒപ്പുവെക്കുകയായിരുന്നു.
മുന്‍ എം.എൽ.എ പി.വി അന്‍വറാണ് എ.ഡി.ജി.പി അജിത്കുമാർ അനധികൃതമായി സ്വത്തു സമ്പാദിച്ചതായി കാണിച്ച് വിജിലൻസിന് പരാതി നൽകിയത്. ഇതോടെ സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള അജിത് കുമാറിനു മുന്നിലെ തടസ്സങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം ഉൾപ്പെടെ ഉന്നയിച്ചായിരുന്നു പി.വി അന്‍വര്‍ രംഗത്തു വന്നത്.
അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് എം.ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നേരത്തെ വിജിലന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ലാറ്റ് വില്‍പ്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു അജിത് കുമാറിനെതിരെ ഉന്നയിച്ചിരുന്നത്.
ഇക്കാര്യത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. വ്യാജമൊഴി നല്‍കിയതില്‍ പി. വിജയന്‍ ഐ.പി.എസ് നല്‍കിയ പരാതിയിലുള്ള തീരുമാനം വൈകുന്നതിനിടെയാണ് എം.ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. അതിനിടെ മുഖ്യമന്ത്രി അജിത് കുമാറിനെ വഴിവിട്ടു സംരക്ഷിക്കുകയാണെന്ന പരാതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.