വിഴിഞ്ഞം: കടലാക്രമണ ഇരകളെ മാറ്റിപ്പാർപ്പിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രക്ഷോഭരംഗത്തുളളവർക്ക് നിയമസഭയിൽ നൽകിയ വിവിധ പരിഹാര നിർദേശങ്ങൾ:
• കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും സി.ആര്.ഇസഡ് പരിധിക്കുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കാൻ പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് മുട്ടത്തറയിലെ എട്ട് ഏക്കര്‍ ഭൂമി കണ്ടെത്തി. കടല്‍ക്ഷോഭത്തിന്റെയും സി.ആര്.ഇസഡ് നിയന്ത്രണങ്ങളുടെയും ഭാഗമായി വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പുനരധിവാസം വേണ്ടിവരുന്നവരുടെ ആവശ്യത്തിന് മുന്‍ഗണന.
• ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കൽ നടപടി വേഗത്തിലാക്കും.വീടുകള്‍ നിർമിച്ച് നല്‍കുന്നതുവരെ 5500 രൂപ പ്രതിമാസ വാടകയും സര്‍ക്കാര്‍ വഹിക്കും.
• ജിയോ ട്യൂബുകള്‍, ജിയോ കണ്ടെയ്നറുകള്‍, റോളിങ് ബാരിയര്‍ സംവിധാനങ്ങള്‍, ടെട്രാപോഡുകള്‍ തുടങ്ങിയവയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ഉചിതമായ തീരസംരക്ഷണം, പ്രാദേശിക പങ്കാളിത്തത്തോടെയും കൂടിയാലോചനകളോടെയും നടപ്പാക്കും.
• മണ്ണെണ്ണയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മണ്ണെണ്ണ ഇതരഇന്ധനങ്ങള് ഉപയോഗിക്കുന്ന യാനങ്ങളിലേക്ക് മാറണം. ഘട്ടം ഘട്ടമായി ഇതിന് മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
• മുതലപ്പൊഴി ഹാര്‍ബറിന്റെ വടക്കുവശത്തായി 23 കോടി ചെലവില്‍ 1.91 കി.മീ ദൂരം ഗ്രോയിന്‍ സംരക്ഷണത്തിനായി ഏറ്റെടുത്തു. ഇതു തുറമുഖത്ത് ലാൻഡിങ് സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്തും.
• തുറമുഖ നിർമാണം പൂര്‍ത്തിയായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ആവശ്യങ്ങള്‍ക്കായി ഒരുക്കേണ്ട ബോട്ട് ലാന്‍ഡിങ് സ്റ്റേഷന് ആവശ്യമായ നടപടികള്‍ ഇപ്പോള്‍തന്നെ ആരംഭിക്കും.
• തുറമുഖം കമീഷന് ചെയ്യുന്നതോടൊപ്പം പാരമ്പര്യേതര ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കും. പദ്ധതി പൂര്‍ത്തിയായാല്‍ പാര്‍ക്കില്‍നിന്നും സബ്സിഡി നിരക്കില്‍ ഇന്ധനം നല്‍കുന്നത് പരിഗണിക്കും.
പദ്ധതിക്കായി മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.