ക്രിമിനലുകളെ ജീവിതപാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മനശാസ്ത്രപരമായ സമീപനമടക്കം സ്വീകരിക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മനശാസ്ത്രപരമായ സമീപനമടക്കം സ്വീകരിച്ച് കൊടുംക്രിമിനലുകളെപ്പോലും ശരിയായ ജീവിതപാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജയിലുകളില്‍ ശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിനകത്ത് കുറ്റവാളികളെ തിരുത്തിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും ജയിലുദ്യോഗസ്ഥര്‍ക്ക് ലഭിക്കേണ്ട പരിശീലനം കൂടുതലും ഇത്തരമാളുകളുമായി ഇടപെടുന്ന കാര്യത്തിലാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മികച്ച പ്രവര്‍ത്തനമുള്ള ജയിലുകള്‍ കേരളത്തിലാണുള്ളത്. അപരിഷ്‌കൃതവും ക്രൂരവുമായ ജയിലുകളിലെ സാഹചര്യം മാറ്റം വരുത്തിയത് കേരളത്തിലെ ആദ്യ സര്‍ക്കാരാണ്. അത് തുടര്‍ച്ചയായി പല രീതിയിലും മെച്ചപ്പെട്ട് വന്നിട്ടുമുണ്ട്. എന്നാല്‍ അതല്ല നമ്മുടെ രാജ്യത്തെ പൊതുവായ സ്ഥിതി. അതേസമയം, വിദേശങ്ങളില്‍ കൂടുതല്‍ ആധുനികവും പരിഷ്‌കൃതവുമായ സമീപനം സ്വീകരിക്കുന്ന മാതൃകാ ജയിലുകളിലെ അവസ്ഥ മനസിലാക്കാനും പകര്‍ത്താനും സാധിക്കണം.
സമൂഹത്തില്‍ അപൂര്‍വം ചിലരൊഴികെ പലരും പ്രത്യേക സാഹചര്യത്തില്‍ കുറ്റവാളികളായവരാണ്. അത്തരം ആളുകളോട് സഹാനുഭൂതിയോടെ സമീപിക്കാനാകണം. അതോടൊപ്പം ജയിലില്‍ അടയ്ക്കപ്പെടുന്നവര്‍ മാത്രമാണ് ക്രിമിനലുകള്‍ എന്ന് കരുതരുത്. പലതരം തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് അടിപ്പെട്ട ഉദ്യോഗസ്ഥരും വിവിധഘട്ടങ്ങളില്‍ ജയിലായിട്ടുള്ളത് ഓര്‍ക്കണം.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർ തെറ്റായ രീതികള്‍ക്ക് വഴിപ്പെടരുത്. വഴിവിട്ട് ഒന്നും ചെയ്യാന്‍ കൂട്ടുനില്‍ക്കരുത്. നിയമപ്രകാരം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയുമരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ട്രയിനികള്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ സര്‍വീസ് (സിക്ക)യുടെ തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്ററുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 121 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. ഇതില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശിനി കെ.പി. ദീപയാണ് ബാച്ചിലെ ഏക വനിത. ആറ് പ്ലാറ്റൂണുകളായാണ് സേനാംഗങ്ങള്‍ പരേഡില്‍ അണിനിരന്നത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസ് ആര്‍. ശ്രീലേഖ, സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ സര്‍വീസ് ഡയറക്ടര്‍ ബി. പ്രദീപ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.