ലഹരിക്കെതിരെ ആശയക്കൂട്ടം; ‘തിങ്ക് ടാങ്ക്’ തയാറാക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലഹരി ഉൽപന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർധിക്കുന്ന അക്രമവാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ തിങ്ക് ടാങ്ക് തയാറാക്കുന്നു.വിവിധ മേഖലയിലെ പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയാണിത് സജ്ജമാകുന്നത്. പ്രത്യേക പ്രശ്നങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി വിദഗ്ദരെ ഉൾപ്പെടുത്തി തയാറാക്കുന്ന ആശയക്കൂട്ടമാണ് ‘തിങ്ക് ബാങ്ക്’
ഇതിന് പുറമേ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ നിർദേശങ്ങളും രേഖപ്പെടുത്തി.യോഗത്തിലുയർന്ന പ്രധാന നിർദേശങ്ങൾഅധ്യാപക-വിദ്യാർഥി ജാഗ്രത സമിതി എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം.കോളജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡൻസ് സപ്പോർട്ട് പ്രോഗ്രാം വേണം.വിദ്യാർഥികളിൽ കായികക്ഷമത വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ രൂപവത്കരിക്കണം.വീടും വിദ്യാലയവും ചേർന്ന് കുട്ടികയുടെ വ്യക്തിത്വം വികസിപ്പിക്കുന്ന സംയുക്ത ചുമതലയായി ഹോം ചാർട്ടർ രൂപപ്പെടുത്തണം.
ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകളും നിരീക്ഷണത്തിൽ കൊണ്ടുവരണം.റാഗിങ്, സമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബുകൾ, ലൈഫ് സ്കിൽ പരിശീലനം എന്നിവ ഏകോപിച്ച് സ്ഥിരം സഹായസംവിധാനം ഓരോ സ്കൂളിലും ഉറപ്പാക്കണംവിദ്യാർഥികളിൽനിന്ന് വരുന്ന പരാതികൾ പരിശോധിക്കാൻ സ്പെഷൽ മോണിറ്ററിങ് ടീം എല്ലാ കലാലയങ്ങളിലും ഉണ്ടാവണം.വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ലഹരിവിരുദ്ധ കാമ്പയിൻ കാമ്പസുകളിലും പൊതു ഇടങ്ങളിലും നടത്തണം.
ആറുമാസത്തിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ പരിശോധന നടത്തണം.കുട്ടികൾ കൂടുതൽ സമയം മൊബൈൽ ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമൂലമുള്ള സ്ക്രീൻ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ട പരിപാടികൾ ആവിഷ്കരിക്കണം.ലഹരിക്കടിമയായവരെ റീഹാബിലിറ്റേറ്റ് ചെയ്ത ശേഷം അവരെ പൊതുസമൂഹത്തോടൊപ്പം ഇണക്കിച്ചേർക്കുന്നതിന് വേണ്ട പിന്തുണ സംവിധാനം ഒരുക്കണം.ടൂറിസം മേഖലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, മോണിറ്ററിങ് ശക്തിപ്പെടുത്തണം.
ലഹരി ചെറുക്കൽ:കർമപദ്ധതിക്കായിജനകീയ ചുവടുവെപ്പ്
തിരുവനന്തപുരം: കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമണോത്സുകതയും തടയാൻ കർമപദ്ധതിക്ക് തയാറെടുത്ത് സംസ്ഥാന സർക്കാർ. ഇതിന് മുന്നോടിയായി വിദ്യാർഥി, യുവജന സംഘടനകളുടെയും സിനിമ, സാംസ്കാരിക, മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തലസ്ഥാനത്ത് യോഗം ചേർന്നു. ഏപ്രിൽ പകുതിയോടെ വിപുലമായ കർമപദ്ധതി തയാറാക്കാനാണ് തീരുമാനം.
ലഹരിയുടെ നീരാളി പിടുത്തത്തിൽനിന്ന് കുട്ടികളെ സുരക്ഷിതമാക്കാനും അക്രമവാസനകളെ ശാസ്ത്രീയമായി ഇല്ലാതാക്കാനുമുള്ള സമഗ്ര കർമപദ്ധതിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തയാറാക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി നല്‍കുന്നതിന് വെബ് പോര്‍ട്ടല്‍ നിര്‍മിക്കും. ജൂണോടെ നാടൊന്നിച്ച് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ജനകീയ പോരാട്ടത്തിന് മുന്നിട്ടിറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികളിൽ മയക്കുമരുന്നിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതിന്റെ സാമൂഹികവും മാനസികവുമായ കാരണങ്ങൾ കണ്ടെത്താൻ കഴിയണം. കൂട്ടുകുടുംബങ്ങൾ തകർന്ന് അണുകുടുംബങ്ങളുണ്ടായപ്പോൾ തലമുറകളിലൂടെ അതുവരെ പകർന്നുകിട്ടിയിരുന്ന സൽക്കഥകളും അവയിലെ മൂല്യസത്തകളും കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടു. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടിയെ സമപ്രായക്കാർ പോലുമല്ലാത്ത മയക്കുമരുന്ന് ഏജന്റുമാർ തങ്ങളുടെ സ്വാധീനത്തിലാക്കുന്നു. അക്രമവാസന പ്രോത്സാഹിപ്പിക്കുന്ന റീലുകളും സിനിമകളും സഭ്യേതരമായ ദൃശ്യങ്ങളും അവർക്ക് അപ്രാപ്യമാവണം. അധ്യാപക വിദ്യാർഥി ബന്ധം കൂടുതല്‍ ശക്തമാക്കണമെന്നും അധ്യാപകര്‍ക്ക് ഈ വർഷം മുതൽ പ്രത്യേകം പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, വീണാ ജോർജ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി വി. വേണു എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.