ചൊക്രമുടി കൈയേറ്റം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ
text_fieldsകോഴിക്കോട് : ചൊക്രമുടി കൈയേറ്റത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. കൈയേറ്റം നടത്തിയവർ, മറ്റുള്ളവർ എന്നിവർക്കെതിരെ ഈ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നിയമം നടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തലക്ക് രേഖാമൂലം മന്ത്രി മറുപടി നൽകി.
കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം, കുറ്റാരോപണ പത്രിക എന്നിവ തയാറാക്കി നടപടി സ്വീകരിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അതിനാൽ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ല. ആവശ്യമെന്ന് കണ്ടാൽ പ്രത്യേക ദൗത്യസംഘത്തിൽ നിയോഗിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
27 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന മൺകുളം നിർമിച്ചിരിക്കുന്നതായും വ്യാപകമായ മരം കത്തിക്കൽ ഈ പ്രദേശത്ത് നടന്നുവെന്നും കണ്ടെത്തി. പാറ ഉൾപ്പെടുന്ന മണ്ണ് നീക്കം ചെയ്ത് (കാഴ്ചയിൽ ശരാശരി 1.50 മീറ്റർ ആഴത്തിൽ) ഏകദേശം 3 മീറ്റർ വീതിയിൽ റോഡ് നിർമിച്ചു. കുറച്ചുഭാഗത്ത് മെറ്റലിങ് നടത്തിയിട്ടുള്ളതായും റോഡിനു കുറുകെ കൾവെർട്ട് (പൈപ്പ് കൽവെർട്ട് ഉൾപ്പെടെ) സ്ഥാപിച്ചിട്ടുള്ളതായും കൈയാലകൾ നിർമിച്ചതായും കണ്ടെത്തി. അനധികൃത നിർമാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടനെ അത് തടയുന്നതിന് നടപടി സ്വീകരിച്ചു.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചിട്ടുള്ള കുളം പൊളിച്ചു നീക്കുന്നതിന് 2024 നവംമ്പർ 17ന് ബൈസൺവാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി ഉത്തരവായി. ഈ മേഖലയിൽ നൽകിയിട്ടുള്ള പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധനയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി വീണ്ടെടുക്കുന്നതിനുള്ള സ്വീകരിക്കും.
ചൊക്രമുടി കൈയേറ്റവുമായി ബന്ധപ്പെട്ട ഭൂമിയിൽ നൽകിയിരിക്കുന്ന പട്ടയങ്ങൾ, 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ 8(2) വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നതിനും ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സംഘം രൂപീകരിച്ച് പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധന തുടങ്ങി.
സ്പെഷ്യൽ ടീമിൻറെ നടപടിയുടെ ഭാഗമായി ഈ മേഖലയിൽ രേഖകൾ പ്രകാരം പട്ടയ വസ്തുക്കൾ കൈവശം വച്ചിട്ടുള്ള 60 തണ്ടപ്പേർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. 2024 ഒക്ടോബർ 14ന് ദേവികുളം സബ് കലക്ടറുടെ കാര്യാലയത്തിൽ വച്ച് ഹിയറിങ് നടത്തി. 45 പേരുടെ സ്റ്റേറ്റ്‌മെന്റുകൾ രേഖപ്പെടുത്തി. ഓരോ പട്ടയ ഫയലും അനുബന്ധരേഖകളും പരിശോധിച്ചതിൽ കണ്ടെത്തിയ അപാകതകൾ കക്ഷികൾക്ക് നൽകി.
രേഖാമൂലം അടുത്ത ഹിയറിങ്ങിന് ഒബ്ജക്ഷൻ രേഖപ്പെടുത്തുന്നതിനായി രേഖാമൂലം നോട്ടീസ് നൽകി. വീണ്ടും ഹിയറിങ് നടത്തി. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി തുടരുകയാണ്. അന്തിമ ഉത്തരവിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഭൂമി കൈയേറ്റം നടത്തിയവർക്കും, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്കുമെതിരെ നിയമപനടപടികൾ ശക്തമായ സ്വീകരിക്കും.
ഈ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം മുൻകരുതലുകൾ സ്വീകരിക്കുന്നതിന് ഇടുക്കി ജില്ല മണ്ണ് സംരക്ഷണ ഓഫീസർ, ഹസാർഡ് അനലിസ്റ്റ്, എക്സിക്യൂട്ടിവ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, ഇടുക്കി, മൂന്നാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവർ സംയുക്ത പരിശോധന നടത്തി. ചൊക്രമുടി കൈയേറ്റ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലത്തെ എല്ലാവിധ നിർമാണ പ്രവർത്തനങ്ങളും, ഈ സ്ഥലത്ത് ആളുകൾ പ്രവേശിക്കുന്നതും 2005ലെ ദുരന്ത നിവാരണ നിയമം, പ്രകാരം നിരോധിച്ച് 2024 സെപ്തംബർ 13ന് ഉത്തരവിട്ടുവെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.