വെറുമൊരു ഓട്ടോറിക്ഷ അല്ലായിരുന്നു അത്...
text_fieldsചൂരൽമല: മലവെള്ളപ്പാച്ചിലിൽ പൂർണമായി തകർന്ന തന്റെ ഓട്ടോറിക്ഷ നോക്കി അയാൾ നെടുവീർപ്പിട്ടു. ഒരാഴ്ച മുമ്പുവരെ ഓട്ടോയിൽ പതിവായി യാത്ര ചെയ്ത പലരും ഇന്ന് ആറടി മണ്ണിലാണ്. നാലുമാസം മുമ്പാണ്, ചൂരൽമലയിലെ പന്ത്രണ്ടാം പാടിയിൽ താമസിക്കുന്ന അശോക് കുമാർ മൂന്നുലക്ഷം രൂപ വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. കൂലിപ്പണിക്കാരനായിരുന്ന അദ്ദേഹം, തട്ടിൻ പുറത്തുനിന്ന് വീണ് അപകടം സംഭവിച്ചശേഷമാണ് ഉപജീവന മാർഗത്തിന് ഓട്ടോ തിരഞ്ഞെടുത്തത്. എന്നാൽ, കൂടുതൽ വൈകാതെ ആ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു.
ദുരന്തം സംഭവിച്ച ദിവസം രാത്രിയിലെ ഓട്ടം കഴിഞ്ഞെത്തിയപ്പോൾ ശക്തമായ മഴയായിരുന്നു. മഴയുള്ള ദിവസങ്ങളിൽ ഓട്ടോറിക്ഷ ചൂരൽ മലയിലെ കടകൾക്ക് മുന്നിൽ നിർത്തി വീട്ടിലേക്ക് നടന്നാണ് പോകാറുള്ളത്. അങ്ങനെ പോയ ആ രാത്രിയിലാണ് എല്ലാ സ്വപ്നങ്ങളും തകർത്തുകളഞ്ഞ മഹാദുരന്തമുണ്ടാവുന്നത്. ആ മലവെള്ളപ്പാച്ചിലിൽ അശോക് കുമാറിന്റെ ഓട്ടോയും തകർന്നു. ദിവസങ്ങൾക്കുശേഷം തന്റെ ഓട്ടോറിക്ഷ കാണാനെത്തിയ അശോകിന്റെ മുഖത്തെ ദുഃഖവും നിസ്സഹായാവസ്ഥയും കണ്ടുനിന്നവരുടെയും കരളലിയിക്കുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.