മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് ഫാറൂഖ് കോളജ് സത്യവാങ്മൂലം നൽകിയിരുന്നതായി വാദം
text_fields‘ഭൂമിയുടെ ആധാരം വഖഫ് ആധാരമായാണ് രജിസ്റ്റർ ചെയ്തത്’
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില് വഖഫ് ജഡ്ജി ജയരാജന് തട്ടിൽ ഉൾപ്പെട്ട മൂന്നംഗ വഖഫ് ട്രൈബ്യൂണൽ മുമ്പാകെയുള്ള വാദം കേൾക്കൽ വെള്ളിയാഴ്ചയും തുടരും. ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിനുള്ള കേസിൽ, തർക്ക ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ സബ് കോടതിയും ഹൈകോടതിയും പറഞ്ഞ വിധികളെപ്പറ്റിയാണ് വ്യാഴാഴ്ചയും വാദം കേട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വഖഫ് ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ വിധിയും സംബന്ധിച്ച് വെള്ളിയാഴ്ച വാദം കേൾക്കും. വഖഫ് ബോർഡിന്റെ ഉത്തരവുകൾ ഏത് പശ്ചാത്തലത്തിലാണ് വന്നതെന്നതിലും അതിന്റെ നിയമസാധുതയിലുമാണ് വെള്ളിയാഴ്ച വാദം നടക്കുക.
ഫാറൂഖ് കോളജ് മാനേജ്മെന്റിനുവേണ്ടി പറവൂർ സബ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുനമ്പത്തെ ഭൂമി വഖഫാണെന്ന് പറയുന്നുണ്ടെന്ന് വഖഫ് ബോർഡ് അഭിഭാഷകൻ അഡ്വ. കെ.എം. മുഹമ്മദ് ഇഖ്ബാൽ വാദിച്ചു. ഭൂപരിഷ്കരണ നിയമത്തിന്റെ ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് താമസക്കാർ വാദിച്ചപ്പോഴാണ് വഖഫ് ഭൂമിയാണെന്ന വാദമുയർത്തിയത്. സത്യവാങ്മൂലം ബോർഡിന്റെ അഭിഭാഷകൻ വ്യാഴാഴ്ച ട്രൈബ്യൂണലിൽ ഹാജരാക്കി. പറവൂർ സബ്കോടതിയിലും ഹൈകോടതിയിലുമുള്ള കേസിൽ വഖഫ് ബോർഡ് കക്ഷിയായിരുന്നില്ല. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചല്ലാതെ, സ്ഥലം ദാനമാണോ വഖഫ് ആണോ എന്നകാര്യം പറവൂർ കോടതിയിൽ വിഷയമായി വന്നിട്ടില്ലെന്ന് വഖഫ് ബോർഡ് വാദിച്ചു. മുനമ്പം നിവാസികളുടേത് കൈയേറ്റമാണോ അവർക്ക് ഭൂമിയിൽ അവകാശമുണ്ടോ തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് പരിഗണിച്ചത്. പുറമ്പോക്കായ സ്ഥലം തങ്ങളുടെ കൈവശമാണെന്നാണ് മുനമ്പം വാസികൾ വാദിച്ചിരുന്നത്. ഭൂമിയുടെ ആധാരം വഖഫ് ആധാരമായാണ് രജിസ്റ്റർ ചെയ്തതെന്നും വഖഫ് അല്ലായെന്ന് കാണിക്കാനുള്ള തെളിവൊന്നും ട്രൈബ്യൂണൽ മുമ്പാകെ ഹരജിക്കാരായ ഫാറൂഖ് കോളജ് നൽകിയിട്ടില്ലെന്നും വഖഫ് ബോർഡ് വാദിക്കുന്നു. വഖഫ് ആധാരമായി ദൈവത്തിന്റെ നാമത്തിലാണ് ആധാരം എഴുതിയിരിക്കുന്നത്. ദാനം നൽകുന്ന ആധാരത്തിൽ അങ്ങനെ കാണില്ല.
എന്നാൽ, വഖഫ് ആധാരമാണെങ്കിൽ സ്വത്ത് തിരിച്ചെടുക്കാമെന്ന് ആധാരത്തിൽ കാണില്ലെന്നും വിൽപന നടത്താനുള്ള അവകാശം വെക്കില്ല എന്നുമാണ് ഫാറൂഖ് കോളജിന്റെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.