മെഡിക്കൽ കോളജിൽ ആംബുലൻസ് ജീവനക്കാർ തമ്മിലെ സംഘർഷം പതിവായി
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിൽ ആംബുലൻസുകാർ തമ്മിലെ സംഘർഷം പതിവായി. രോഗികളെ കൊണ്ടുവരുന്നതിനെ ചൊല്ലിയും മൃതദേഹങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുമുള്ള തർക്കങ്ങളാണ് ചേരിതിരിഞ്ഞുള്ള സംഘട്ടനങ്ങളിൽ കലാശിക്കുന്നത്. ആംബുലൻസ് ജീവനക്കാർ രോഗികളിൽനിന്നും ബന്ധുക്കളിൽനിന്നും അമിതമായ കൂലിയാണ് ഈടാക്കുന്നത്.
അത്യാഹിത വിഭാഗം, മോർച്ചറി, സൂപ്പർ സ്പെഷാലിറ്റി, മൾട്ടി സ്പെഷാലിറ്റി, എസ്.എ.ടി ആശുപത്രി, ശ്രീചിത്ര, റീജനൽ കാൻസർ സെന്റർ എന്നിവിടങ്ങളിലെല്ലാം ആംബുലൻസ് മാഫിയയുടെ പിടിച്ചുപറിയും പകൽകൊള്ളയുമാണ് തുടരുന്നത്.
സർവിസിന് കൂലി നിശ്ചയിക്കുന്നത് സംബന്ധിച്ച തർക്കങ്ങളാണ് പലപ്പോഴും ചേരിതിരിഞ്ഞുള്ള സംഘർഷങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തിലും സമീപത്തുമായി രണ്ടുഘട്ടമായി സംഘട്ടനം നടന്നു.
ഇരുവിഭാഗം ആംബുലൻസ് ജീവനക്കാർ തമ്മിൽ അരമണിക്കൂറിലേറെ നീണ്ട അടിപിടിയും തമ്മിൽ തല്ലുമുണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. എന്നാൽ, ഒരുവിളിപ്പാടകലെയുള്ള സ്റ്റേഷനിൽനിന്ന് പൊലീസ് എത്തിയത് വൈകിയാണ്.
തമ്മിലടിച്ചവരെ പിരിച്ചുവിട്ട് പൊലീസ് മടങ്ങുകയായിരുന്നു. രോഗികളെയും കൂട്ടിരിപ്പുകാരെയുമടക്കം ഏറെനേരം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ കേസെടുക്കാൻ ആവില്ലെന്ന നിലപാടിലാണ് പൊലീസ്.
പൊലീസും മെഡിക്കൽ ആംബുലൻസുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇവർക്കെതിരെ നടപടിയെടുക്കാത്തതിന് കാരണമെന്ന് ആരോപണവും ഉയരുന്നുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പുറമെനിന്നും രോഗികളെ കൊണ്ടുവരുന്ന ആംബുലൻസുകാരെയും ഇക്കൂട്ടർ നിരന്തരം ഭീഷണിപ്പെടുത്തുന്നതും മർദിക്കുന്നതും നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം നെടുമങ്ങാട് താലൂക്കാശുപത്രിയിൽനിന്ന് രോഗിയുമായി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ ആംബുലൻസ് ഡ്രൈവറെ അസഭ്യം പറഞ്ഞു.
ഇത് ചോദ്യം ചെയ്തതിന് ഇയാളെ കൂട്ടിക്കൊണ്ടുപോയി ജീവനക്കാരുടെ വാഹന പാർക്കിങ് സ്ഥലത്തിട്ട് ക്രൂരമായി മർദിച്ച് അവശനാക്കി.
വിവിധ സ്ഥലങ്ങളിൽനിന്ന് വരുന്ന ആംബുലൻസ് ഡ്രൈവർമാരെയും ജീവനക്കാരെയും മർദിക്കുക, അവരുടെ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറുക, വാഹനത്തിന് സാങ്കേതികപ്പിഴവ് ഉണ്ടാക്കുക തുടങ്ങിയവ നിത്യ സംഭവങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.