വീണ്ടും കടകളടപ്പിച്ചു; കോവൂർ - ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ സംഘർഷം, മൂന്ന് പേർക്ക് പരിക്ക്
text_fieldsകോഴിക്കോട്: കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ രാത്രികാല കടക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം. മൂന്ന് പേർക്ക് പരിക്കേറ്റു. തുടർച്ചയായ നാലാം ദിവസവും കടകൾ അടപ്പിക്കാൻ നാട്ടുകാർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
രാത്രി 10.30 ന് ശേഷം കടകൾ തുറക്കരുതെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. എന്നാൽ, 12 മണി വരെയെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് കടക്കാർ പറയുന്നത്.
പ്രദേശത്ത് സംഘർഷം പതിവായിരിക്കുന്ന സാഹചര്യത്തിൽ സമീപപ്രദേശങ്ങളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു മാസം 10.30യ്ക്ക് ശേഷം കടകൾ പൂട്ടി സ്ഥിതിഗതികൾ പരിശോധിക്കാമെന്ന ആശയമാണ് കൗൺസിലർമാർ മുന്നോട്ട് വച്ചത്.എന്നാൽ ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങൾ അംഗീകരിക്കാതെ വന്നതോടെ പ്രശ്നപരിഹാരമാകാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് രാത്രിയിലും സംഘർഷമുണ്ടായത്.
കടകൾ അടക്കാൻ കച്ചവടക്കാർ തയാറാകാത്തതിനാൽ നാട്ടുകാർ ബലം പ്രയോഗിച്ച് അടിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
കടകളിൽ കയറി ആക്രമിച്ചവർക്കെതിരെ പരാതി നൽകുമെന്ന് കച്ചവടക്കാർ പറഞ്ഞു. കച്ചവടക്കാർ ഗുണ്ടകളെ ഇറക്കി എന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോർട്ടുകൾ നിറഞ്ഞതോടെ രാത്രിയിൽ വലിയ തിരക്കാണ് പ്രദേശത്ത്. റോഡിലെ അനധികൃത പാർക്കിങ്ങും സംഘർഷവും പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടായതോടെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ലഹരി വിൽപനയും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ മിനി ബൈപാസിൽ ലഹരി വിൽപനയ്ക്ക് എത്തിയ യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.