‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’; കണ്ണൂരിലും പി.പി. ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി
text_fieldsകണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി സി.പി.എം ജില്ലാ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തിയത്. ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത ദിവ്യക്കുണ്ടായില്ല. എ.ഡി.എമ്മിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ ഘടകത്തിന്റെ നിലപാടിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പക്വമായ പെരുമാറ്റമല്ല ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും, അർഹമായ അച്ചടക്ക നടപടിയാണ് ദിവ്യയുടെ കാര്യത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നായിരുന്നു സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ആക്ഷേപം ഉയർന്നുവന്ന അന്നുതന്നെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും താൻ തെറ്റു ചെയ്താലും നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
നേരത്തെ ദിവ്യക്ക് വീഴ്ച പറ്റിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ദിവ്യക്കെതിരായ നടപടി ശരിയായ രീതിയിൽ തന്നെയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദിവ്യക്കെതിരായ നടപടി മാധ്യമവാർത്തകൾക്ക് അനുസരിച്ചാണെന്ന പ്രതിനിധികളുടെ വിമർശനത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അഴിമതിക്കാരനായി ചിത്രീകരിച്ച് പ്രസംഗിച്ചതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ദിവ്യ ജാമ്യത്തിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.