മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
text_fieldsമഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മലപ്പുറം തിരൂരങ്ങാടി വി.കെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മരംമുറിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴ്നാട് സേലം സ്വദേശി മഹാലിംഗം (32), സൂപ്പർവൈസർ ഝാർഖണ്ഡ് സ്വദേശി വികാസ് കുമാർ റജക് (24), തമിഴ്നാട് സേലം സ്വദേശി മുത്തുകുമാർ (42) എന്നിവർക്കാണ് ജില്ല ജഡ്ജി എസ്. മുരളീകൃഷ്ണ ജാമ്യം നൽകിയത്. കഴിഞ്ഞ സെപ്റ്റംബർ രണ്ട് മുതൽ ഇവർ റിമാൻഡിലാണ്. നേരത്തേ വനം കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോടതിയുടെ മുൻകൂർ അനുമതി ഇല്ലാതെ സംസ്ഥാനം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നുമാണ് ജാമ്യവ്യവസ്ഥ. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യസംഖ്യക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് വിട്ടയക്കുന്നത്. ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചുമാറ്റുന്നതിനിടെ അറുപതിലേറെ പക്ഷിക്കുഞ്ഞുങ്ങളും മുപ്പതിലേറെ തള്ളപ്പക്ഷികളുമാണ് ചത്തത്. മരംമുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തൊഴിലാളികൾ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.