ഇ.എം.എസിന്റെ നാട്ടിൽ കോൺഗ്രസ് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ സി.പി.എമ്മിന് ഭരണം
text_fieldsപെരിന്തൽമണ്ണ: കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ നാടായ ഏലംകുളം പഞ്ചായത്തിൽ യു.ഡി.എഫ് ഭരണത്തിനെതിരായ സി.പി.എമ്മിന്റെ അവിശ്വാസപ്രമേയം കോൺഗ്രസ് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ സി. സുകുമാരനെതിരായ അവിശ്വാസമാണ് പാസായത്.
കുന്നക്കാവ് എടത്തേപറമ്പ് വാർഡിലെ പ്രതിനിധി രമ്യ മാണിത്തൊടിയാണ് അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ഒമ്പതും വോട്ട് ലഭിച്ചു. 16ൽ ഏഴ് വാർഡിൽ സി.പി.എമ്മും ഒരിടത്ത് സി.പി.ഐയുമായി എൽ.ഡി.എഫിന് എട്ടും കോൺഗ്രസിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും വെൽഫെയർ പാർട്ടിക്ക് ഒന്നുമായി യു.ഡി.എഫിന് എട്ടുമായിരുന്നു അംഗബലം. എട്ടു വീതം വോട്ട് നേടി നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്.
ധനകാര്യ സ്ഥിരം സമിതി അധ്യക്ഷപദമൊഴിച്ച് എല്ലാ സ്ഥിരം സമിതി അധ്യക്ഷരും എൽ.ഡി.എഫിനായിരുന്നു. വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ ഹൈറുന്നീസക്കെതിരായ അവിശ്വാസപ്രമേയ ചർച്ചയും വോട്ടെടുപ്പും ചൊവ്വാഴ്ച നടക്കും. 40 വർഷമായി സി.പി.എം ഭരിച്ച പഞ്ചായത്ത് 2020ൽ നഷ്ടമായതിന്റെ വേവലാതിയിലായിരുന്നു ഇതുവരെ സി.പി.എം. കഴിഞ്ഞ ഫെബ്രുവരി മുതൽ ഭരണം തിരിച്ചുപിടിക്കാൻ ആസൂത്രിതമായി നടത്തിയ നീക്കത്തിനൊടുവിലാണ് വിജയം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.