സമുദായ നേതാക്കളുമായി കൂടിക്കാഴ്ച, ബദൽ യുവജന സമ്മേളനം; ബി.ജെ.പി നീക്കം ചെറുക്കാൻ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തിയാർജിക്കാൻ സഭാ നയതന്ത്രം ഉൾപ്പെടെ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാൻ കോൺഗ്രസ്. സമുദായവോട്ടുകൾ ചോർത്താനുള്ള ബി.ജെ.പി നീക്കത്തെ ഗൗരവമായി കണ്ട് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’ സമ്മേളനത്തിന് ബദലായി യുവജന സമ്മേളനവും വിവിധ സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടത്താനും യോഗത്തിൽ തീരുമാനമായി.
കോൺഗ്രസ് വെവ്വേറെ ടീമുകളായായിരിക്കും സമുദായ, സാമൂഹിക സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. ഓരോ വിഭാഗവുമായും നടത്തുന്ന ചർച്ചയിൽ ഉണ്ടാകേണ്ട നേതാക്കളെ സംബന്ധിച്ചും കൂടിക്കാഴ്ചയുടെ മറ്റു വിശദാംശങ്ങളും 27ന് ചേരുന്ന യു.ഡി.എഫ് യോഗത്തിനു ശേഷം കോൺഗ്രസ് നേതാക്കൾ കൂടിയാലോചിച്ച് തീരുമാനിക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’ സമ്മേളനത്തിന് ബദലായി ലക്ഷം യുവാക്കളെ പങ്കെടുപ്പ് കൊച്ചിയിൽ മേയിൽ സമ്മേളനം സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയെയും പങ്കെടുപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ സജ്ജമാക്കാൻ മേയ് ഒമ്പത്, 10 തീയതികളിൽ ചരൽക്കുന്നിൽ ചിന്തൻ ശിബിരം സംഘടിപ്പിക്കും.
പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ആഴത്തിലും പരപ്പിലും രാഷ്ട്രീയകാര്യ സമിതിയോഗം വിലയിരുത്തിയെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനുവേണ്ട ഉപായങ്ങളും മാർഗങ്ങളും വിശദമായി ചര്‍ച്ചചെയ്ത് ഫോര്‍മുല തയാറാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് താത്വികമായി ചര്‍ച്ചചെയ്യാനും നേതൃത്വത്തിന്റെ അനുമതിയോടെ നടപ്പാക്കാനുമാണ് രണ്ടാം ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവര്‍ക്കും മുസ്ലിംകള്ക്കുമെതിരെ ബി.ജെ.പി നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങള്‍ സഹിതം ജനമധ്യത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.