കണ്‍സ്യൂമർ ഫെഡ് ഓണം-മുഹറം മേള ആഗസ്റ്റ് 11 മുതല്‍; സംസ്ഥാനത്ത് 2000 വിപണികൾ
text_fieldsകോഴിക്കോട്: സഹകരണ വകുപ്പിെൻറ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണനമേള ആഗസ്റ്റ് 11 മുതല്‍ 20 വരെ നടക്കും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദ്യ വില്‍പന നിര്‍വഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക.
ജയ അരിയും കുറുവ അരിയും കിലോക്ക് 25 രൂപ നിരക്കില്‍ ലഭ്യമാവും. കുത്തരിക്ക് 24 രൂപയും പച്ചരിക്ക് 23 രൂപയുമാണ് വില. പഞ്ചസാര 22, വെളിച്ചെണ്ണ 92, ചെറുപയര്‍ 74, വന്‍ കടല 43, ഉഴുന്ന് ബോള്‍ 66, വന്‍പയര്‍ 45, തുവരപ്പരിപ്പ് 65, മുളക് ഗുണ്ടൂര്‍ 75, മല്ലി 79 എന്നിങ്ങനെയാണ് ഓണവിപണിയിലെ വില. ജയ അരി, കുറുവ, കുത്തരി എന്നിവ അഞ്ചു കിലോ വീതവും പച്ചരി രണ്ടു കിലോയും പഞ്ചസാര ഒരു കിലോയും ലഭിക്കും. ബാക്കി സാധനങ്ങള്‍ 500 ഗ്രാം വീതമാണ് ലഭിക്കുക. 30 ലക്ഷം കുടുംബങ്ങളിലേക്ക് ഇതിെൻറ ആനുകൂല്യം എത്തിച്ചേരും. റേഷന്‍ കാര്‍ഡിെൻറ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വിലവിവരപട്ടിക പ്രകാരമാണ് സാധനങ്ങള്‍ നല്‍കുന്നത്.
സംസ്ഥാനത്ത് 2000 ഓണം-മുഹറം വിപണികളാണ് കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്നത്. സബ്‌സിഡി ഉൽപന്നങ്ങള്‍ക്കു പുറമെ സൗന്ദര്യ വർധക വസ്തുക്കളും വീട്ടുപകരണങ്ങളും 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ ഫെഡ് വില്‍പന നടത്തും. കണ്‍സ്യൂമര്‍ ഫെഡ് റീജനല്‍ മാനേജര്‍ സുരേഷ് ബാബു, അസി. റീജനല്‍ മാനേജര്‍ പ്രവീണ്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.