രാമക്ഷേത്ര നിർമാണത്തിന് സംഭാവന: എൽദോസ് കുന്നപ്പിള്ളിക്കെതിരെ പ്രതിഷേധം
text_fieldsപെരുമ്പാവൂര്‍: രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്കിയ എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നടപടിയിൽ പ്രതിഷേധം. കോണ്‍ഗ്രസിലെതന്നെ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചു. കബളിപ്പിക്കപ്പെട്ടതായി അദ്ദേഹം ന്യായീകരിക്കുന്നുണ്ടെങ്കിലും പണം കൊടുത്തതിനുപുറമെ രൂപരേഖ കൈമാറുന്ന ചിത്രവും പുറത്തുവന്നതോടെ മറുപടി പറയാനാകാതെ പാര്‍ട്ടിയും വെട്ടിലായി.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ യു.ഡി.എഫിന് പ്രതീക്ഷയുള്ള മണ്ഡലം എം.എല്‍.എയുടെ പിടിപ്പുകേടുകൊണ്ട് നഷ്ടപ്പെടുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍. കോണ്‍ഗ്രസിെൻറ ഫേസ്ബുക്ക് പേജുകളില്‍ എം.എല്‍.എക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. പുറത്താക്കണമെന്നും സീറ്റ് നല്‍കരുതെന്നും മുറവിളിയുണ്ട്. നിയമസഭയിലേക്ക് കുന്നപ്പിള്ളിയെത്തന്നെ പരിഗണിക്കണമെന്ന് നേരേത്ത വാദിച്ചവര്‍പോലും നിലപാട് തിരുത്തി.
തിങ്കളാഴ്ചയാണ് ഓഫിസിലെത്തിയ ഹിന്ദുസംഘടന നേതാക്കള്‍ക്ക് 1000 രൂപ എം.എല്‍.എ നല്‍കിയത്. ക്ഷേത്രരൂപരേഖയും കൈപ്പറ്റി. ഇരിങ്ങോള്‍ ക്ഷേത്ര ഭാരവാഹികളാണെന്ന ധാരണയിലാണ് സംഭാവന നല്‍കിയതെന്നാണ് എം.എല്‍.എയുടെ വിശദീകരണം. നഗരസഭ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈനില്‍നിന്ന് സംഭാവന വാങ്ങിയശേഷമാണ് തന്നെ സമീപിച്ചതെന്ന് ചില പ്രവര്‍ത്തകരെ എം.എല്‍.എ അറിയിച്ചിരുന്നു. ഇത് നിഷേധിച്ച സക്കീർ, എം.എല്‍.എക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുമെന്നും വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.