ചൈനയിൽ നിന്നെത്തിയവർ പൊതുചടങ്ങിൽ പങ്കെടുക്കരുത്; സ്വമേധയാ ചികിത്സ തേടണം- ആരോഗ്യമന്ത്രി
text_fieldsതൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ മുൻകരുതലുകളും എടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വൈറസ് ബാധിത മേഖലകളിൽ നിന്നെത്തിയവർ പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവെക്കുന്നത് നല്ലതാണെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈറസ് ബാധയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ചൈനയിൽ നിന്നെത്തിയ ചിലർ വിഷയത്തിെൻറ ഗൗരവം മനസിലാക്കാതെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറാൻ തായാറായിട്ടില്ല. ഇത്തരക്കാർ എത്രയും പെട്ടന്ന് സ്വമേധയാ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പലിക്കണം.
പ്രോട്ടോകോൾ പ്രകാരം 28 ദിവസം വരെ നിരീക്ഷണത്തിൽ തുടരണം. ചൈനയിൽ നിന്നും വന്നിട്ടുള്ളവരുടെ കുടുംബാംഗങ്ങളും ഇത്തരത്തിൽ നിരീക്ഷണത്തിൽ തുടരണം. ഇങ്ങനെ കഴിയുന്നതിന് എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ ആരോഗ്യപ്രവർത്തകർ എല്ലായിടത്തും സേവനത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മിക്ക സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചൈനയില്‍നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. വിദ്യാർഥിയുടെ ആരോഗ്യനില അപകടകരമല്ല. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീടുകളിൽ തന്നെ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.