തെറ്റുതിരുത്തൽ നടപടികൾ ഉടൻ -സി.പി.എം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ പ്രകടനം വിമർശനാത്മകമായി വിലയിരുത്തിയെന്നും പാർട്ടിയിലെ പോരായ്മകൾ പരിഹരിക്കാനും കൂടുതൽ ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന ഘടകങ്ങൾ ഉടൻ മുന്നോട്ടുപോകുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി.
മോദി സർക്കാറിന്റെ നയങ്ങൾക്കെതിരെ മതനിരപേക്ഷ ശക്തികളെ അണിനിരത്തുന്നതിൽ സി.പി.എം വലിയ പങ്കാണ് വഹിച്ചത്. ഇത് ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്തി. എന്നാൽ, പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനം നിരാശജനകമാണെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഇത്തവണ 52 സീറ്റിലാണ് പാർട്ടി മത്സരിച്ചത്. തമിഴ്നാട്ടിൽ രണ്ടും കേരളത്തിലും രാജസ്ഥാനിലും ഒരു സീറ്റു വീതവും ലഭിച്ചു. പാർട്ടി സ്ഥാനാർഥികൾ മത്സരിച്ച സീറ്റുകളിലെ പ്രകടനം കേന്ദ്രകമ്മിറ്റി വിലയിരുത്തുകയും ആത്മപരിശോധന നടത്തുകയും ചെയ്തു.
പോരായ്മകളും കുറവുകളും കണ്ടെത്തി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണുണ്ടായത്. ഫലം പുറത്തുവന്നശേഷം ബി.ജെ.പി വലിയ രീതിയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയാണ്. മുസ്ലിംകള്ക്കെതിരെ അക്രമം അഴിച്ചുവിടുന്നു.
ഇത്തരം ഹീനമായ ശ്രമങ്ങൾക്കെതിരെ പാർട്ടി ഘടകങ്ങൾ ജാഗരൂകരായിരിക്കണം. ഉടൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിനെ മതേതര പാര്‍ട്ടികളെ ചേര്‍ത്തുപിടിച്ച് നേരിടണമെന്നും കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് പാർട്ടി ഘടകങ്ങളുടെ യോഗങ്ങൾ നടത്താനുള്ള സമയക്രമത്തിനും കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.