ആദിവാസി യുവാവിനെതിരായ കള്ളക്കേസിന്റെ കുരുക്കഴിയുന്നു
text_fieldsകട്ടപ്പന: കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരെ വനംവകുപ്പ് കെട്ടിച്ചമച്ച കള്ളക്കേസിന്റെ കുരുക്കഴിയുന്നു. ഉപ്പുതറ കിഴുകാനം കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരായ കേസ് റദ്ദാക്കാൻ കോടതി അനുമതി നൽകി. വനംവകുപ്പിന്റെ അപേക്ഷയിൽ കട്ടപ്പന കോടതിയുടേതാണ് നടപടി.
ഹൈകോടതിയിൽ നിലനിൽക്കുന്ന കേസിൽ കീഴ്കോടതി വിധി ധരിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ സരുണിന് ഉറപ്പുനൽകി. കട്ടപ്പനയിൽ വനം സൗഹൃദ സദസ്സിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ നേരിൽക്കണ്ട് സരുൺ സങ്കടം ബോധിപ്പിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റ് സെക്ഷൻ ഓഫിസർ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ അന്വേഷണത്തിൽ സംഭവം കള്ളക്കേസാണെന്ന് കണ്ടെത്തി.
തുടർന്ന്, കുറ്റക്കാരായ ഒമ്പത് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തു. പിടിച്ചെടുത്തത് പശു ഇറച്ചിയാണെന്ന് തെളിഞ്ഞിട്ടും സജിക്കെതിരായ കേസ് പിൻവലിക്കാൻ വനംവകുപ്പ് തയാറായില്ല. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈകോടതിയെ സമീപിച്ചെങ്കിലും കേസ് നടത്തിപ്പിൽ കാലതാമസം നേരിട്ടു.
കേസിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടെന്നും കൂലിപ്പണിക്ക് പോകാനാകാത്തവിധം സരുൺ മാനസിക സംഘർഷത്തിലാണെന്നും നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് പോംവഴിയെന്നും കാണിച്ച് കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് സരുൺ സജി നൽകിയ കേസ് പരിഗണിച്ചപ്പോൾ രണ്ട് പ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് വനംവകുപ്പ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.