കോവിഡ് മരണം: ധനസഹായമെത്താതെ 938 പേർ; അപേക്ഷിക്കാത്തവർ 2500
text_fieldsപാലക്കാട്: കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള 50,000 രൂപ ധനസഹായം 938 പേർക്ക് ഇതുവരെ കൈമാറിയിട്ടില്ലെന്ന് സർക്കാർ രേഖകൾ. 2022ൽ പടർന്നുപിടിച്ച കോവിഡിൽ മരിച്ചവർക്കുവേണ്ടി 68,399 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 66,277 അപേക്ഷകൾ അംഗീകരിച്ച് 326.69 കോടി രൂപ വിതരണം ചെയ്തു. അതായത്, സർക്കാർ കണക്കുപ്രകാരം 938 പേർക്ക് ഇനിയും കൈമാറാനുണ്ട്.
സർക്കാർ കണക്കുകളിൽ കോവിഡ് മരണങ്ങൾ 70,913 ആണെങ്കിലും ഇതിൽ 2500ലേറെ പേരുടെ ബന്ധുക്കൾ ആനുകൂല്യം വേണ്ടെന്നുവെക്കുകയോ മരിച്ചവരുടെ ഉറ്റവരിൽ ആർക്ക് കൊടുക്കണമെന്നതിൽ വ്യക്തതയില്ലാതെ വരുകയോ ചെയ്തിരിക്കാമെന്ന് ധനസഹായ അപേക്ഷകളുടെ കുറവ് വെളിപ്പെടുത്തുന്നു. അതേസമയം, 1387 പേരുടെ അപേക്ഷ നിരസിക്കപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല, 8849 പേർ വിഷയത്തിൽ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണോ, നടപടികളിലെ സാങ്കേതിക കുരുക്കാണോ തുക നൽകാൻ പ്രതിബന്ധമായതെന്ന് റവന്യൂ-ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല. മിക്ക ജില്ലകളിലും ചെറിയ ശതമാനം അപേക്ഷകർക്ക് തുക നൽകാനുണ്ട്. ഒരേ മരണം ഒന്നിലേറെ വിലാസങ്ങളിൽ രേഖപ്പെടുത്തിയതിനാലുള്ള ആവർത്തനം മരണക്കണക്കിലെ വർധനക്ക് കാരണമായെന്ന് ആക്ഷേപമുയർന്നിരുന്നു.
കോവിഡ് മൂലം മരിച്ചവരുടെ ജീവിതപങ്കാളികൾക്കോ മക്കൾക്കോ ഏറ്റവും അടുത്ത അനന്തരാവകാശികൾക്കോ ആണ് ധനസഹായം കൈമാറുന്നത്. അപേക്ഷകൾ അംഗീകരിച്ച് ഇവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക വിതരണം ചെയ്തത്. അപേക്ഷിക്കാത്തവരെ തദ്ദേശ സ്ഥാപന പ്രതിനിധികൾ വഴി കണ്ടെത്തി അപേക്ഷ വാങ്ങിപ്പിച്ചാണ് പലയിടത്തും തുക വിതരണം ചെയ്തത്.
ബി.പി.എൽ അപേക്ഷകളിൽ പകുതിയും നിരസിക്കപ്പെട്ടു
കോവിഡ് മൂലം മരിച്ചവരിൽ ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ മൂന്നുവർഷത്തേക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ 20,566 അപേക്ഷകൾ എത്തിയെങ്കിലും 8310 എണ്ണം മാത്രമാണ് സ്വീകരിക്കപ്പെട്ടത്. 8351 എണ്ണം നിരസിച്ചു. ഈ വിഷയത്തിൽ 3023 പരാതികളുണ്ടായെങ്കിലും ഒരെണ്ണത്തിൽപോലും പരിഹാരമുണ്ടായില്ലെന്ന് സർക്കാർ വെബ്സൈറ്റ് തന്നെ വെളിപ്പെടുത്തുന്നു. 5.34 കോടിയാണ് ഈയിനത്തിൽ വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.