ഇന്ന് വീണ്ടും അവലോകന യോഗം; കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
text_fieldsതിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തിനിടെ, സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകീട്ട് ചേരുന്ന യോഗത്തില്‍ സ്കൂളുകളുടെ പ്രവർത്തനത്തിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യമുയർന്നിരുന്നു. സ്കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്ന വിഷയം മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച ചെയ്തിരുന്നു. ഇന്ന് വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാകും തീരുമാനം.
സ്കൂളുകളിലും കോളജുകളിലുമുൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എൻജിനീയറിങ് കോളജ് അടക്കുകയും ചെയ്തു. ഏതാനും ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് സംസ്ഥാനത്തുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പായി ഇന്നു അവലോകന യോഗം ചേരുക. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് അവലോകന യോഗം ഒടുവിൽ ചേര്‍ന്നത്.
പൊതുചടങ്ങുകളിലെ പങ്കാളിത്തം 50 പേരായി ചുരുക്കുന്ന തീരുമാനം മാത്രമാണ് അന്നത്തെ യോഗം കൈക്കൊണ്ടത്. എന്നാൽ, അന്ന് പ്രതിദിന രോഗബാധ ആറായിരത്തില്‍ താഴെയായിരുന്നു. ഇപ്പോൾ രോഗികളുടെ എണ്ണം 12,000ന് മുകളിലെത്തി. ടി.പി.ആറും കുതിക്കുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാകും യോഗത്തിന്റെ അജണ്ട. സ്കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതുഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉദ്യോഗസ്ഥർ മുന്നോട്ട് വെക്കുന്നത്. ഇതിൽ എല്ലാ ഘടകങ്ങളും പരിശോധിച്ചശേഷം അവലോകന യോഗം തീരുമാനമെടുക്കും.
സ്കൂൾ പ്രവർത്തനം: നിയന്ത്രണത്തിന് ആലോചന
തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ആലോചന. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പൊതുപരീക്ഷ നടക്കുന്നതിനാൽ പത്ത്, പ്ലസ് ടു ക്ലാസുകൾ പഴയ രീതിയിൽ തുടരാനാണ് സാധ്യത. എന്നാൽ എൽ.പി, യു.പി ക്ലാസുകളിലെ കുട്ടികൾ സ്കൂളുകളിലെത്തുന്നത് അവസാനിപ്പിച്ച് തൽക്കാലം ഓൺലൈനിലേക്ക് മാറ്റണമെന്ന നിർദേശമാണ് പരിഗണനയിലുള്ളത്.
ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റണമെന്ന നിർദേശവും സർക്കാറിന്റെ മുന്നിലുണ്ട്. കോവിഡ് വിദഗ്ധ സമിതിയുടെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. രോഗവ്യാപന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനത്തിൽ ക്രമീകരണം കൊണ്ടുവരുന്നത് സംബന്ധിച്ച് വ്യാഴാഴ്ച മന്ത്രി ശിവൻകുട്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
ഇതിനെതുടർന്നാണ് വെള്ളിയാഴ്ചയിലെ അവലോകന യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. നീറ്റ്-യു.ജി പരീക്ഷ മേയിൽ നടക്കാൻ സാധ്യതയുള്ളതിനാൽ പ്ലസ് ടു പരീക്ഷ ഏപ്രിലിൽ പൂർത്തിയാക്കേണ്ടിവരും. നിലവിൽ കുട്ടികളെ ബാച്ചുകളാക്കിയും ആഴ്ചയിൽ നിശ്ചിത ദിവസം തീരുമാനിച്ചും ഉച്ചവരെ മാത്രമാണ് സ്കൂളുകളുടെ പ്രവർത്തനം. സ്കൂൾ സമയം പൂർണതോതിലാക്കാത്തതിനാൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാൻ സാധിക്കുമോ എന്ന ആശങ്ക അധ്യാപകരും പങ്കുവെക്കുന്നുണ്ട്. സ്കൂൾ തുറന്നതോടെ ഓഫ്ലൈൻ, ഓൺലൈൻ/ ഡിജിറ്റൽ ക്ലാസുകൾ ഒന്നിച്ച് പിന്തുടരാൻ ഭൂരിപക്ഷം വിദ്യാർഥികൾക്കും കഴിയുന്നില്ല. പ്ലസ് ടു വിദ്യാർഥികൾക്ക് സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലിന് മതിയായ സമയം ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.