മാസപ്പടി ആരോപണം; പ്രതിപക്ഷത്തിന്റെ ഒളിച്ചുകളി പ്രതിരോധമാക്കി സി.പി.എം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ‘ഒളിച്ചുകളി’ ആയുധമാക്കി സി.പി.എം. വിഷയം അടിയന്തരപ്രമേയമായി നിയമസഭയിൽ ഉന്നയിക്കാൻ തയാറാകാതിരുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ തണുപ്പൻ നയത്തിൽ പിടിച്ച് മുഖ്യമന്ത്രിക്കും മകൾക്കും പ്രതിരോധം തീർക്കുകയാണ് പാർട്ടി. വലിയ അഴിമതിയാണെങ്കിൽ എന്തുകൊണ്ട് അടിയന്തരപ്രമേയമുണ്ടായില്ലെന്ന ചോദ്യവുമായി എ.കെ. ബാലൻ രംഗത്തുവന്നത് അതിന്റെ ഭാഗമാണ്. സമൂഹമാധ്യമങ്ങളിലും പുറത്തും സി.പി.എം ന്യായീകരണവാദങ്ങൾ ആ നിലയിലാണ്.
പിണറായിയുടെ മകളുടെ മാസപ്പടി വിവരം പുറത്തുകൊണ്ടുവന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ പേരുള്ളതാണ് യു.ഡി.എഫ് നേതൃത്വത്തെ പിന്നോട്ടുവലിക്കുന്നത്. ഈ നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് വ്യാഴാഴ്ച അവസരമുണ്ടായിട്ടും നിയമസഭയിൽ അടിയന്തരപ്രമേയം കൊണ്ടുവരാതിരുന്നത്. ബിൽ ചർച്ചക്കിടെ മാത്യു കുഴൽനാടൻ വിഷയം സഭയിൽ ഉന്നയിച്ചുവെങ്കിലും നേതൃത്വത്തിന്റെ പൂർണ അനുമതിയോടെയല്ല. വെള്ളിയാഴ്ച കെ.പി.സി.സിയിൽ വാർത്തസമ്മേളനം വിളിച്ച് കുഴൽനാടൻ വീണക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചു.
നൽകാത്ത സേവനത്തിന് മകൾ വീണ കരിമണൽ കമ്പനിയിൽ നിന്ന് 1.72 കോടി കൈപ്പറ്റിയത് തെളിവ് സഹിതം പുറത്തുവന്നത് പിണറായി വിജയനെ തളക്കാൻ പ്രതിപക്ഷത്തിന് കിട്ടിയ വജ്രായുധമാണ്. മുതിർന്ന നേതാക്കളുടെ എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന കുഴൽനാടനെ വിലക്കുക യു.ഡി.എഫ് നേതൃത്വത്തിന് എളുപ്പമല്ല. അതിനാൽ കുഴൽനാടൻ പറയുന്നത് കാര്യമായി ഏറ്റുപിടിക്കാതെ വിവാദത്തിൽനിന്ന് തടിയൂരാനാനാണ് യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നത്. ആ തണുപ്പൻ നിലപാട് സി.പി.എം ആയുധമാക്കുമ്പോൾ ചെകുത്താനും കടലിനുമിടയിൽപെട്ട നിലയാണ് മുതിർന്ന യു.ഡി.എഫ് നേതാക്കൾ.
പണം കൈപ്പറ്റിയത് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സമ്മതിച്ചിട്ടുണ്ട്. അത് പാർട്ടി ഫണ്ട് ആണെന്ന വിശദീകരണത്തിൽ പിടിച്ചുനിൽക്കാമെന്നിരിക്കെ, മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ വജ്രായുധം എന്തിന് വിട്ടുകളയണമെന്ന ചോദ്യമാണ് മാത്യു കുഴൽനാടനും കൂടെയുള്ളവരും പാർട്ടിയിൽ ഉന്നയിക്കുന്ന ചോദ്യം. കരിമണൽ കമ്പനി ഉദ്യോഗസ്ഥർ ആദായനികുതി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. വിവാദം ആളിക്കത്തിയാൽ കൂടുതൽ കാര്യങ്ങളിലേക്ക് ചെന്നെത്തുമോ എന്ന മുതിർന്ന നേതാക്കളുടെ ഭീതിയാണ് യു.ഡി.എഫിനുള്ളിലെ പ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.