സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു
text_fieldsകോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ (63) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. സെക്രട്ടറിയായിരുന്ന വി. എൻ.വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ല സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
1981 ൽ സി.പി.എം അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.
2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 - 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്. കഴിഞ്ഞ ജനുവരി നാലിനാണ് റസൽ സി.പി.എം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ അഡ്വ. എ. കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: ചാരുലത എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മരുമകൻ: അലൻ ദേവ് ഹൈക്കോടതി അഭിഭാഷകൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.