കൊല്ലത്ത് സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്നു; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
text_fieldsകടയ്ക്കൽ: വാക്കുതർക്കത്തെ തുടർന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം കുത്തേറ്റ് മരിച്ചു. ചിതറ വളവുപച്ച മഹാദേവർകുന്ന് തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ബഷീറാണ് (70) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചുകോടാനൂർ മുബീന മൻസിലിൽ ഷാജഹാനെ (60) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. മരച്ചീനി കച്ചവടക്കാരനായ മുഹമ്മദ്ബഷീർ ചന്തയിലെ കച്ചവടവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിക്കുെവച്ച് ഷാജഹനുമായി ഇരട്ടപേര് വിളിയെ ചൊല്ലി വാക്കുതർക്കമുണ്ടായി. വീട്ടിലെത്തിയ മുഹമ്മദ് ബഷീർ കുളിക്കാനൊരുമ്പോൾ മദ്യലഹരിയിൽ എത്തിയ ഷാജഹാനുമായി സംഘർഷമുണ്ടാവുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ശരീരമാസകലം മുറിവേറ്റ മുഹമ്മദ് ബഷീറിനെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതി ഷാജഹാനെ നാട്ടുകാർ പിടികൂടി കടയ്ക്കൽ പൊലീസിന് കൈമാറി.
സി.പി.എം വളവുപച്ച ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീർ അവിവാഹിതനാണ്. സഹോദരനോടൊപ്പമായിരുന്നു താമസം. പ്രതി ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്ന് സി.പി.എം ആരോപിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഷാജഹാൻ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.