'ചില പൂവാലന്മാരെ പോലെയാണ് സി.പി.എം, പിന്നാലെ നടന്ന് പ്രണയാഭ്യർഥന നടത്തും, നിരസിച്ചാൽ മുഖത്ത് ആസിഡൊഴിക്കും'- രൂക്ഷ പരിഹാസവുമായി വി.ടി.ബൽറാം
text_fieldsപാലക്കാട്: മുസ്‌ലിം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവ ചർച്ചയാകാമെന്ന സി.പി.എം പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.
'ചില പൂവാലന്മാരെ പോലെയാണ് സി.പി.എം. പിന്നാലെ നടന്ന് പ്രണയാഭ്യർഥന നടത്തും. നിരസിച്ചാൽ മുഖത്ത് ആസിഡൊഴിക്കും. ലീഗിനെ ഇടക്കിടക്ക് സി.പി.എം ഇങ്ങനെ കൂടെ കൂട്ടാൻ നോക്കും. തേൻ ഒലിപ്പിച്ച് വാഴ്ത്തിപ്പാടും.
എന്നാൽ ലീഗ് ആ കെണിയിൽ വീഴാതെ ക്ഷണം നിരസിച്ചാൽ ഉടൻ അവരെ വർഗീയവാദികളും തീവ്രവാദികളുമായി മുദ്രകുത്തും. സംഘികൾക്കൊപ്പം ചേർന്ന് ലീഗിനെ ആക്രമിക്കും. നിലപാടിന്റെ പര്യായമാണ് സി.പി.എം'- എന്നാൽ ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, പ്രവർത്തന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ലീഗ് മതരാഷ്ട്രീയ വാദികളുമായി സഖ്യം ചേരുന്നു എന്ന് പ്രസ്താവന ഇറക്കി.
'യു.ഡി.എഫിന്റെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചെന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാവുന്ന കാര്യം പരിശോധിച്ചു. അതാണ് തൃശ്ശൂരിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കണ്ടത്. ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു. മുസ്‌ലിം ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നു. അങ്ങനെ സഖ്യം ചേര്‍ന്നാണ് എന്താണ് എന്ന് ചോദിക്കുന്നതിലേക്ക് അവര്‍ എത്തുകയാണ്. ജമാഅത്തെ ഇസ്‌ലാമി , എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നത്'- ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.