മരണമുണ്ടായിടത്ത് എത്തുന്നത് മലയാളികളുടെ സംസ്കാരം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മരണമുണ്ടായിടത്ത് എത്തുക എന്നത് മലയാളികളുടെ സംസ്കാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളെല്ലാം ചെയ്തുവെന്നും നിങ്ങളെന്തിനാണ് പോകുന്നതെന്നുമാണ് മന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്രക്ക് അനുമതി നിഷേധിച്ചതിനെ ന്യായീകരിച്ച് ചിലർ വാദിക്കുന്നത്.
നാട്ടിൽ മരണം നടന്ന വീടുകളിൽ എന്താണ് പോയിട്ട് ചെയ്യാനുള്ളതെന്ന് ഇവർ ചോദിക്കുമോ. മന്ത്രിക്ക് പോകാനായിരുന്നെങ്കിൽ പരിക്കേറ്റ് ആശുപത്രികളിലുള്ള കാര്യവും ഇതുമായി ബന്ധപ്പെട്ട് മലയാളികൾക്ക് പറയാനുള്ളതും അറിയിക്കാനുള്ളതും മനസ്സിലാക്കാനും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഔദ്യോഗിമായി അറിയിക്കാനുമായിരുന്നു. പക്ഷേ, എന്തു ചെയ്യാം നിഷേധിച്ച് കളഞ്ഞു.
ദുരന്തമുഖമായതിനാൽ യാത്രാനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മന്ത്രി യാത്രക്കായി തയാറെടുത്തത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രാനുമതി നിഷേധിച്ച കാര്യം അറിയുന്നത്. ഇതിലെ ഔചിത്യത്തെക്കുറിച്ചോ, അനൗചിത്യത്തെക്കുറിച്ചോ ഇപ്പോൾ പറയുന്നില്ല. സംസ്ഥാനത്തിന് മറ്റൊരു രാജ്യത്തിനുള്ളിൽ ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ടെങ്കിൽ അവിടെ കഴിയുന്നവരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. ഈ സാഹചര്യത്തിൽ അവരുടെ പ്രശ്നങ്ങള്‍ കൃത്യമായി കേന്ദ്ര സര്‍ക്കാറിനെ ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയും. ‘അതൊന്നും വേണ്ടായെന്ന’ സമീപനം ഇതുപോലൊരു കാര്യത്തില്‍ സ്വീകരിക്കുന്നത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ആ അച്ഛന്റെ നിലവിളി വേദനയായി ഇപ്പോഴും മനസ്സിൽ
നെടുമ്പാശ്ശേരിയിൽ കണ്ട കാഴ്ചയിൽ ഇപ്പോഴും മനസ്സിൽനിന്ന് മായുന്നില്ലെന്ന് മുഖ്യമന്ത്രി. ഒരു അച്ഛന്റെ നിലവിളി ഇപ്പോഴും വേദനിപ്പിക്കുന്നു. അദ്ദേഹം കുറേവർഷം ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയശേഷം മകനെ അവിടെ കൊണ്ടുപോയി ജോലി വാങ്ങി നൽകിയതാണ്. പിന്നെ സ്വീകരിക്കുന്നത് മകന്റെ മൃതദേഹമാണ്. എങ്ങനെ സഹിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.