പാഠ്യപദ്ധതി പരിഷ്കരണം: വിവാദ വഴിയടക്കാൻ സി.പി.എം നിർദേശം
text_fieldsതിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ വിവാദങ്ങൾക്കുള്ള സാധ്യതകളടക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് സി.പി.എം നിർദേശം. പാഠ്യപദ്ധതി ചട്ടക്കൂടിന്റെ മുന്നോടിയായി തയാറാക്കുന്ന പൊസിഷൻ പേപ്പറുകളിൽ സൂക്ഷ്മവായന നടത്തണമെന്നും ആദ്യഘട്ടത്തിലുണ്ടായ വിവാദങ്ങൾ ഒഴിവാക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശിച്ചു.
എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തിയാണ് പാർട്ടി നിർദേശം അറിയിച്ചത്. ലിംഗസമത്വം, സ്കൂൾ സമയമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആദ്യഘട്ടത്തിൽ ഉണ്ടായ വിവാദങ്ങൾ ഭാവിയിൽ ഉണ്ടാകരുത്. നേരേത്ത പൊതുജന ചർച്ചക്കായി തയാറാക്കിയ കുറിപ്പിൽ ഉൾപ്പെടുത്തിയ വിവാദ ഭാഗങ്ങൾ പൊസിഷൻ പേപ്പറിലും തുടർന്ന് തയാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിലും കയറിവരുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന രേഖകളിൽ സൂക്ഷ്മ വായന നടത്തണം. കരിക്കുലം കമ്മിറ്റി അംഗങ്ങൾ വിവിധ വേദികളിൽ പോയി ലിംഗസമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രസംഗിക്കുന്നത് ഒഴിവാക്കണം.
കരിക്കുലം കമ്മിറ്റി അംഗങ്ങളിൽ ഒരാൾ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടി സെക്രട്ടറിയുടെ നിർദേശം. വിദ്യാഭ്യാസ വകുപ്പിന്റെയോ കരിക്കുലം കമ്മിറ്റിയുെടയോ ഭാഗത്തുനിന്ന് വിവാദത്തിനുള്ള അവസരം ഉണ്ടാക്കരുത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനം കാരണം വിവാദം ഉയർന്നത് പാർട്ടി സെക്രട്ടറി ചൂണ്ടിക്കാട്ടി. കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ചുണ്ടായ വിവാദവും ചർച്ചയായി. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ആർക്കെങ്കിലും മുതലെടുപ്പിനുള്ള അവസരം തുറന്നുകൊടുക്കരുതെന്നും എം.വി. ഗോവിന്ദൻ നിർദേശിച്ചു. നേരേത്ത സി.പി.എം നടത്തിയ ഗൃഹസമ്പർക്ക പരിപാടിയിൽ ഉൾപ്പെടെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ മതവിരുദ്ധമായ ആശയങ്ങൾ കടന്നുകൂടുന്നതിൽ വിവിധ സംഘടനാ നേതാക്കൾ ഉൾപ്പെടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.