കസ്റ്റംസ് പിടികൂടിയത് 5.16 കോടിയുടെ സ്വര്‍ണം
text_fieldsജനുവരി മാസത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം
വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തില്‍ ജനുവരി മാസത്തില്‍ മാത്രം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത് 8.815 കിലോ ഗ്രാം സ്വര്‍ണം. വിപണിയില്‍ 5.16 കോടി രൂപ വില വരുന്നതായി കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ അറിയിച്ചു.
ലക്ഷക്കണക്കിന് രൂപ വില വരുന്ന സിഗരറ്റും അധികൃതര്‍ പിടികൂടി. 13 കേസുകളിലായിട്ടാണ് 5.16 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തത്. കൂടുതലും ദ്രവരൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതം കാപ്സൂളുകളിലാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊണ്ടുവന്നത്. ബിസ്കറ്റിന്റെ രൂപത്തില്‍ ഷര്‍ട്ടിനുളളില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തിരുന്നു.
ചില കേസുകളില്‍ വ്യക്തികള്‍ ദ്രവരൂപത്തിലാക്കിയ സ്വര്‍ണം സാധനങ്ങള്‍ കൊണ്ടുവന്ന കാര്‍ട്ടൂണുകളുടെ വിവിധ ലയറുകളില്‍ ഒട്ടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഷ്യൂസിനുള്ളിലെ സോക്സില്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു.
കേസുകളില്‍ മൂന്നെണ്ണം സിനിമയെ വെല്ലുന്ന തരത്തിലുള്ള തിരക്കഥ കടത്തുസംഘം മെനഞ്ഞെടുത്തത് പൊളിച്ചാണ് കസ്റ്റംസ് അധികൃതര്‍ വലയില്‍ വീഴ്ത്തിയത്. ഇന്റര്‍നാഷനല്‍ സെക്ടറില്‍ മസ്ക്കറ്റില്‍ നിന്നും ബാംഗളൂരു വരെയുള്ള വിമാനത്തിൽ സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നയാള് 10-ാം നമ്പര്‍ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ച ശേഷം വിമാനത്താവളത്തിന് പുറത്തേക്ക് പോകും.
അവിടെ നിന്ന് ഇതേ വിമാനം മണിക്കൂറുകള്‍ക്കുള്ളില്‍ ഡൊമസ്റ്റിക്കായി തിരുവനന്തപുരത്തേക്ക് വരും. മുന്‍ നിശ്ചയിച്ച പ്രകാരം മസ്ക്കറ്റില്‍ നിന്ന് സ്വര്‍ണം കൊണ്ടു വന്നയാളുടെ നോമിനി ദൗത്യമേറ്റെടുത്ത് അതേ സീറ്റില്‍ ഇരിപ്പിടമുറപ്പിക്കും. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ പിടിയിലാകുകയും ചെയ്യുന്നു. ഇപ്രകാരമുള്ള മൂന്ന് കേസുകളാണ് ജനുവരിമാസത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്.
സ്വര്‍ണക്കടത്തിനു പുറമെ, 10 സിഗരറ്റ് കേസുകളും ജനുവരിയിലുണ്ട്. 1,62,832 സിഗരറ്റിന്റെ പീസുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. സിഗരറ്റിന് ഓപണ്‍ മാര്‍ക്കറ്റില്‍ 25.74 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.