അവസാന തീയതി നാളെ; മുൻഗണന കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാതെ സർക്കാർ
text_fieldsകൊച്ചി: മതിയായ ഒഴിവുകളില്ലാത്തതിനാൽ മുൻഗണന റേഷൻ കാർഡുകൾക്കുള്ള അപേക്ഷ സ്വീകരണം നിർത്തിവെക്കാൻ സർക്കാർ നിർദേശം. ഇതേ തുടർന്ന് കഴിഞ്ഞ 18ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന അപേക്ഷ സ്വീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. മുൻനിശ്ചയ പ്രകാരം സർക്കാർ പ്രഖ്യാപിച്ചിരുന്ന, അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെയാണിത്.
സംസ്ഥാനത്ത് മുൻഗണന കാർഡിന് അർഹതയുള്ള നിരവധി പേരാണ് ഇപ്പോഴും അവസരം കാത്തിരിക്കുന്നത്. അനർഹരായ മുൻഗണന കാർഡുകാരെ ഒഴിവാക്കിയാണ് ഇവർക്ക് അവസരം നൽകിയിരുന്നത്. എന്നാൽ, മുൻഗണന കാർഡുകൾ നൽകുന്നതിൽ കേന്ദ്ര സർക്കാർ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണം കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, 2009ലെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആണെങ്കിൽ അത് സാക്ഷ്യപ്പെടുത്തുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹതയുള്ളവരാണെങ്കിൽ അത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, സ്ഥലം ഇല്ലെങ്കിൽ അത് സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ്, വീടില്ലെങ്കിൽ ആയതിനുള്ള പഞ്ചായത്ത് സാക്ഷ്യപത്രം, രോഗാവസ്ഥയോ ഭിന്നശേഷിക്കാരോ ആണെങ്കിൽ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മുൻഗണന കാർഡിന് അപേക്ഷിക്കാൻ നിർദേശമുണ്ടായിരുന്നത്. സർക്കാർ നിർദേശം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ നൂറുകണക്കിന് പേർ രേഖകൾ തയാറാക്കി അക്ഷയ കേന്ദ്രങ്ങളിലെത്തി.
ദിവസങ്ങളോളം കഷ്ടപ്പെട്ട് അനുബന്ധ രേഖകൾ തയാറാക്കിയ ഇവർക്ക് സൈറ്റ് ഓപ്പണാകുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്ന് അക്ഷയ നടത്തിപ്പുകാർ സിവിൽ സപ്ലൈസ് വകുപ്പ് ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് തൽക്കാലം അപേക്ഷകൾ സ്വീകരിക്കേണ്ടതില്ലെന്നാണ് തങ്ങൾക്ക് ലഭിച്ച നിർദേശമെന്ന് വ്യക്തമാക്കിയത്. പുതുതായി കാർഡ് എടുക്കുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും മുൻഗണനേതര കാർഡുകളാണ് ലഭിക്കുന്നതെന്നതിനാൽ ഇവരിലെ നിർധനർക്ക് അർഹതപ്പെട്ട സർക്കാർ ആനുകൂല്യങ്ങളും ചികിത്സാ സഹായങ്ങളുമൊക്ക നിഷേധിക്കപ്പെടുകയാണ്. ഇതിന് പുറമെ ഉദ്യോഗസ്ഥരുടെ വീഴ്ചയും സാങ്കേതിക പിഴവുകളും മൂലം മുൻഗണനേതര വിഭാഗത്തിൽ പെട്ട നിർധനരായവരും നിരവധി പേരുണ്ട്. ഇവരടക്കമുള്ളവരെയാണ് സർക്കാർ തീരുമാനം വലക്കുന്നത്. അതേസമയം അനർഹമായി മുൻഗണന കാർഡുകൾ കൈവശം െവക്കുന്നവരെ കണ്ടെത്തുന്നതിലെ സർക്കാർ നടപടികൾ ഇഴയുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.