ദിലീപ് സർക്കാർ ഭൂമി കൈയ്യേറിയെങ്കിൽ തിരിച്ചുപിടിക്കും -റവന്യൂ മന്ത്രി
text_fieldsകോഴിക്കോട്: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. തെറ്റായ റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ നൽകിയതെങ്കിൽ കർശനനടപടി സ്വീകരിക്കും. വിശദ റിപ്പോർട്ട് ലഭിച്ച ശേഷം കൈയ്യേറ്റ വിഷയത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഡി-സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി ഏതു നിലയിൽ സർക്കാറിൽ നിക്ഷിപ്തമാകുമെന്ന് പരിശോധിക്കേണ്ടതുണ്ട്. ഭൂമി സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കലക്ടർ നൽകിയിട്ടുണ്ട്. കൊച്ചി രാജകുടുംബത്തിന്‍റെ ഭൂമി ഒരു ട്രസ്റ്റിന് കൈമാറിയെന്നാണ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതെന്നും മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കി.
തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ (മുൻ മുകുന്ദപുരം താലൂക്കിന്‍റെ ഭാഗം) കിഴക്കെ ചാലക്കുടി വില്ലേജിൽ 680/1, 681/1 എന്നീ സർവേ നമ്പറിലെ വസ്തുവാണ് ഗോപാലകൃഷ്ണൻ എന്ന നടൻ ദിലീപ് വാങ്ങിയത്. സർക്കാർവക ഭൂമിയിൽ കൃത്രിമ ആധാരങ്ങൾ ഉണ്ടാക്കി അനധികൃത നിർമാണം നടത്തുന്നുവെന്നായിരുന്നു ജില്ലാ കലക്ടർക്ക് ആദ്യം ലഭിച്ച പരാതി. സർക്കാർവക തോടും ദേവസ്വം ഭൂമിയും കൈയേറിയെന്നും പരാതിക്കരാനായ കെ.സി സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചി രാജവംശത്തിലെ വലിയ തമ്പുരാൻ വക വസ്തുക്കളാണ് സർവേ നമ്പർ 680ൽ ഉൾപ്പെട്ടസ്ഥലം. അത് ശ്രീധരമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻെറ ഊട്ടുപുര നിന്നിരുന്ന സ്ഥലമാണ്. സർവേ നമ്പർ 680/1 ലെ സ്ഥലം തോട് പുറമ്പോക്കാണ്. ഇപ്പോൾ ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്. റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് 680/1ൽ നിന്ന് 23 സെന്‍റ് സർക്കാർ ഏറ്റെടുത്തിരുന്നു. ബാക്കി വസ്തു ക്ഷേത്രവുമായി ബന്ധമില്ലാതെ കിടന്നു. ആ ഭൂമിക്ക് കള്ള പ്രമാണമുണ്ടാക്കി കൈയേറ്റം നടത്തിയെന്നായിരുന്നു കലക്ടർക്ക് നൽകിയ പരാതിയിൽ സന്തോഷ് ചൂണ്ടിക്കാണിച്ചത്.
പരാതിയിൽ അന്നത്തെ കലക്ടർ എം.എസ്. ജയ നടപടി സ്വീകരിക്കാത്തതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു മാസത്തിനകം കലക്ടർ അന്വേഷണം നടത്തി തീർപ്പ് കൽപ്പിക്കണമെന്നായിരുന്നു 2013 ജൂലൈ മൂന്നിലെ കോടതി ഉത്തരവ്. അതോടെ ജില്ലാ ഭരണകൂടം ചലിച്ചു തുടങ്ങി. ഈ സർവേ നമ്പരുകളിൽ പുറമ്പോക്ക് വസ്തുക്കളില്ലെന്ന് സർവേയർ റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ 2013 ജൂലൈ 24ന് കലക്ടർ എം.എസ് ജയ ദിലീപിന് അനുകൂലമായി ഉത്തരവും ഇറക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.