പത്തനംതിട്ടയിലെ സംഘടനാപ്രശ്നങ്ങളിൽ നേതൃത്വത്തിന് വീഴ്ചയെന്ന് വിമർശനം
text_fieldsതിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം. എ പക്ഷക്കാരായ കെ.സി. ജോസഫ്, എം.എം. ഹസൻ, ബെന്നി ബഹനാൻ എന്നിവരാണ് വിമർശനം ഉന്നയിച്ചത്.
പത്തനംതിട്ടയിലെ സംഘടനാ പ്രശ്നങ്ങളുടെ പേരിൽ ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജിനെതിരെ മാത്രം അച്ചടക്ക നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. നടപടിക്ക് വിധേയനായ അദ്ദേഹത്തെ തിരിച്ചെടുക്കാൻ ശ്രദ്ധിക്കാത്തതാണ് പാർട്ടി വിടാൻ ഇടയാക്കിയത്. എന്നാൽ, ആരെയും പുറത്താക്കണമെന്ന നിർബന്ധം കെ.പി.സി.സിക്ക് ഇല്ലെന്ന് പ്രസിഡന്റ് കെ. സുധാകരൻ മറുപടി നൽകി. ഡി.സി.സി ഓഫിസിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരിലാണ് ബാബു ജോർജിനെതിരെ അച്ചടക്ക നടപടിയെടുത്തത്. കാരണം കാണിക്കൽ നോട്ടീസ് നൽകിയശേഷവും വാർത്തസമ്മേളനം ഉൾപ്പെടെ നടത്തി അദ്ദേഹം നേതാക്കളെ വിമർശിച്ചു.
ഖേദപ്രകടനം പോലും നടത്താൻ അദ്ദേഹം തയാറായില്ലെന്നും സുധാകരൻ വിശദീകരിച്ചു. വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് പാർട്ടി സംഘടിപ്പിച്ച സമ്മേളനവുമായി ബന്ധപ്പെട്ട് തനിക്ക് പ്രതികരിക്കേണ്ടിവന്ന സാഹചര്യം കെ. മുരളീധരൻ വിശദീകരിച്ചു.
അതിന്റെ പേരിൽ കഴിഞ്ഞ കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ തനിക്കെതിരെ നടന്ന വിമർശനങ്ങളിലെ അതൃപ്തി അദ്ദേഹം അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു നിർവാഹകസമിതി യോഗത്തിൽ മുരളിക്കെതിരെ നടത്തിയ വിമർശനങ്ങളോട് മറ്റ് നേതാക്കളും വിയോജിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.