തദ്ദേശ വാർഡ് വിഭജനം; ആവശ്യമായ ഭേദഗതി അംഗീകരിക്കും -ഡീലിമിറ്റേഷൻ കമീഷൻ
text_fieldsതിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിൽ ആവശ്യമായ ഭേദഗതി അംഗീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ കൂടിയായ ഡീലിമിറ്റേഷൻ കമീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശ വാർഡ് പുനർവിഭജന കരട് നിർദേശങ്ങളെക്കുറിച്ചുള്ള പരാതി മുഴുവൻ കേട്ടശേഷം ഡീലിമിറ്റേഷൻ കമീഷൻ യോഗം ചേരും. തുടർന്ന്, വരുത്തേണ്ട ഭേദഗതി നിർദേശങ്ങൾ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിനുള്ള കരട് നിർദേശങ്ങളെക്കുറിച്ചുള്ള പരാതികളിൽ ഹിയറിങ് ഒമ്പത് ജില്ലകളിൽ പൂർത്തിയായി. പരാതി നൽകിയവരിൽ ഹിയറിങ്ങിന് ഹാജരായ മുഴുവൻ പേരെയും നേരിൽ കേട്ടതായും കമീഷൻ ചെയർമാൻ അറിയിച്ചു. ഫെബ്രുവരി 11ന് കാസർകോട്, 12ന് കണ്ണൂർ, 13, 14 തീയതികളിൽ കോഴിക്കോട്, 15ന് വയനാട്, 21, 22 തീയതികളിൽ തിരുവനന്തപുരം ജില്ലകളിലാണ് ഇനി ഹിയറിങ് നടക്കാനുള്ളത്. ഭൂപടവും അനുബന്ധരേഖകളും ലഭിച്ച പരാതികളുടെ സംഗ്രഹവും ഡിജിറ്റലാക്കിയത് കാരണം ഹിയറിങ് പ്രക്രിയ പരാതിക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിവിധ ജില്ലകളിൽ നടന്ന ഹിയറിങ്ങിൽ കമീഷൻ ചെയർമാനോടൊപ്പം അംഗങ്ങളായ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരി കിഷോർ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറി എസ്. ജോസ്ന മോൾ എന്നിവരും പങ്കെടുത്തു.
തദ്ദേശ വാർഡ് പുനർവിഭജന പരാതി പരിഹാരത്തിനുള്ള ഡീലിമിറ്റേഷൻ കമീഷൻ സിറ്റിങ് പ്രഹസനമായെന്നും എല്ലാ അംഗങ്ങളും പങ്കെടുക്കുന്നില്ലെന്നും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന സംസ്ഥാന നേതൃയോഗം ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.