ഐ.സി.യു പീഡനക്കേസ്: ഡോക്ടർമാർക്കെതിരായ പരാതിയിൽ ഡി.എം.ഇ റിപ്പോർട്ട് തേടി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ മൊഴിയെടുത്ത ഡോ.കെ.വി പ്രീതി, വ്യാജ മൊഴി കൊടുത്ത ഡോ. ഫാത്തിമ ബാനു എന്നിവർക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി. അതിജീവിത മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നൽകിയ പരാതി ഡി.എം.ഇക്ക് കൈമാറുകയായിരുന്നു.
ഡോ. പ്രീതിക്കും ഡോ. ഫാത്തിമ ബാനുവിനുമെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, ഇതിൽ നടപടിയെടുത്തതായി ഇവരെ അറിയിച്ചിരുന്നില്ല. തുടർന്ന്, തിങ്കളാഴ്ച പ്രിൻസിപ്പലിനെ കണ്ട അതിജീവിത പരാതിയിൽ സ്വീകരിച്ച നടപടി വിശദമാക്കണമെന്നും അല്ലാത്തപക്ഷം ചേംബറിൽ നിന്നിറങ്ങില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് അന്വേഷണം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രിൻസിപ്പൽ അറിയിച്ചത്. വിശദ റിപ്പോർട്ട് തയാറാക്കാൻ ഗൈനോക്കോളജി മേധാവിക്ക് നിർദേശം നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഇത് സംബന്ധിച്ച് മൂന്നു ദിവസത്തിനകം മറുപടി നൽകുമെന്ന് അറിയിച്ചതായും അതിജീവിത പറഞ്ഞു.
ഡോക്ടർ തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന അതിജീവിതയുടെ പരാതി ആദ്യ അന്വേഷണത്തിൽ പൊലീസ് തള്ളിയിരുന്നു. അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അതിജീവിതക്ക് നൽകാൻ തയാറായില്ല. 12 ദിവസം കമീഷണർ ഓഫിസിനു മുന്നിൽ സമരം നടത്തിയതിനു ശേഷമാണ് അന്വേഷണ റിപ്പോർട്ട് നൽകിയത്. പിന്നീട് നടത്തിയ പുനരന്വേഷണത്തിൽ മൊഴി രേഖപ്പെടുത്തുന്നതിൽ ഡോ. കെ.വി. പ്രീതിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡോക്ടർമാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.