ലഹരിയിൽ മുങ്ങി കൗമാരം; സ്ത്രീകളും കുട്ടികളും കാരിയർമാർ
text_fieldsതിരുവനന്തപുരം: കൗമാരക്കാര്‍ക്കിടയിൽ ലഹരി ഉപയോഗം ആശങ്കജനകമായി വർധിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും കാരിയർമാരാക്കിയാണു മയക്കുമരുന്ന് മാഫിയ പ്രവർത്തനമെന്നും എക്സൈസ്, പൊലീസ് വകുപ്പുകളുടെ റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ആദ്യം ലഹരിക്ക് അടിമകളാക്കി പിന്നീട് ലഹരി വസ്തുക്കളുടെ വിൽപനക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ 21നു താഴെ പ്രായമുള്ള മുന്നൂറിലധികം പേർക്കെതിരെ മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. സിന്തറ്റിക് ഡ്രഗുകളാണ് വിദ്യാർഥികൾക്കും യുവാക്കള്‍ക്കുമിടയിൽ കൂടുതലായി പ്രചരിക്കുന്നത്. കഞ്ചാവ് ഉപയോഗവും വ്യാപകമാണ്.
കൗമാരക്കാർ കൂടുതൽ പിടിയിലായത് 2020ലാണ്. 802 കേസിൽ 917 പേർ. ലോക്ഡൗണ്‍ സമയത്തും ലഹരി ഉപയോഗം കുറഞ്ഞില്ല. 2020-21ൽ 560 കേസുകളിൽ 605 പേരെ പിടികൂടി. ഈ വർഷം ഏപ്രിൽ വരെ 263 കേസിലായി 278 പേരും.
വിദ്യാർഥികളെയും യുവാക്കളെയും മയക്കുമരുന്ന് വിൽപനക്കിറക്കാൻ വിപുലതന്ത്രമാണ് മാഫിയ പയറ്റുന്നത്. സൗജന്യമായി ലഹരി നൽകി വലയിലാക്കുകയാണ് ആദ്യ നടപടി. പിന്നീട് മയക്കുമരുന്നിന് പണം ആവശ്യപ്പെടും.
തുടർന്നു പണത്തിന് വേണ്ടി ഇവരെ കാരിയർമാരാക്കുന്നതാണു തന്ത്രം. ഇടപാടുകൾക്കായി വാട്സ്ആപ് ഗ്രൂപ്പുകൾ ഉൾപ്പെടെയുണ്ട്. അതിർത്തി കടന്നുള്ള ലഹരി കടത്തിനെതിരെ അന്വേഷണം ഊർജിതമാക്കിയപ്പോള് കൊറിയർവഴിയും പാഴ്സൽ വഴിയും ലഹരിവസ്തുക്കളെത്തിച്ചാണു കച്ചവടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.