'സംഘിത്തമ്പുരാന്മാർ എമ്പുരാനെ എതിർക്കുമ്പോൾ... നമുക്ക് കാണാം': മാനവീയം വീഥിയിൽ ഡി.വൈ.എഫ്.ഐ സാംസ്കാരിക പ്രതിരോധം
text_fieldsതിരുവനന്തപുരം: എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സാംസ്കാരിക പ്രതിരോധവുമായി ഡി.വൈ.എഫ്.ഐ. 'സംഘിത്തമ്പുരാന്മാർ എമ്പുരാനെ എതിർക്കുമ്പോൾ... നമുക്ക് കാണാം' എന്ന തലക്കെട്ടോടെയാണ് പരിപാടി. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം മാനവീയം വീഥിയിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എമ്പുരാൻ സിനിമ റിലീസ് ആയതിനു ശേഷം സംഘപരിവാർ കോർണറുകളിൽ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമക്കും അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചിട്ടുണ്ട്. ഗുജറാത്തിൽ സംഘപരിവാർ വാളും തൃശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കലാസൃഷ്ടിയിലൂടെ സ്പർശ്ശിക്കുമ്പോൾ പോലും അവർ എത്ര അസ്വസ്ഥമാണ് എന്നാണ് തെളിയിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയത്തെ വിമർശിക്കുന്ന സിനിമയോടുള്ള ആരോഗ്യപരമായ വിയോജിപ്പ് പോലുമല്ല, മലയാളികളുടെ അഭിമാനമായ രാജ്യം ആദരിച്ച മഹാനടനായ മോഹൻലാലിനെയും, പൃഥ്വിരാജിനെയും, മുരളി ഗോപിയേയും, ആന്റണി പെരുമ്പാവൂരിനെയുമൊക്കെ നേരെ കേട്ടാൽ അറക്കുന്ന തെറി അഭിഷേകവും, വർഗ്ഗീയ അധിക്ഷേപങ്ങളുമാണ് നടത്തുന്നത്. കേരളത്തെ അപമാനിക്കാൻ കേരള സ്റ്റോറി എന്നൊരു പ്രൊപ്പഗാണ്ട പടച്ചു വിട്ടപ്പോൾ '100% ഫാക്ട്' എന്ന് സർട്ടിഫിക്കറ്റ് അടിച്ചു കൊടുത്തവരാണ് ഇപ്പോൾ പൃത്വിരാജിനെയും മോഹൻ ലാലിനെയുമൊക്കെ തെറി പറയുന്നത് -ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
ബാബറി സംഭവത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും വിധ്വംസകമായ വർഗ്ഗീയ കലാപവും വംശഹത്യയുമായിരുന്നു 2002-ൽ നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ ഗുജറാത്തിൽ നടമാടിയത്. സംസ്ഥാനം ഭരിക്കുന്ന പാർടിയുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികൾ മുസ്‌ലീങ്ങൾക്ക് നേരെ ക്രൂരമായ അക്രമണ പരമ്പരയും കൊലപാതകവും അഴിച്ചു വിട്ടു. തന്നെ രണ്ട് ദിവസം ജയിൽ മോചിതനാക്കിയാൽ ഇനിയും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നിട്ട് വരാം എന്ന് ആഹ്ലാദത്തോടെ അലറിയ ബാബു ബംജ്രംഗിയെ പോലുള്ള വംശഹത്യയിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്ന ഭരണകൂടമാണ് ഗുജറാത്തിലെ ബി.ജെ.പി ഗവണ്മെന്റ്. വംശഹത്യാ കാലത്ത് മുസ്ലിം സ്ത്രീകളെ പീഡിപ്പിച്ചു കൊലപാതകം നടത്തിയതും അടക്കമുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട സംഘികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ശ്രമിച്ച ഗുജറാത്ത് സർക്കാർ നടപടി രാജ്യം കണ്ടു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് രാജ്യം ഭരിക്കുന്ന കാലത്ത്, എല്ലാ എതിർ ശബ്ദങ്ങളെയും നിഷ്കരുണം ഇല്ലാതാക്കുകയോ വില കൊടുത്ത് വാങ്ങുകയോ ചെയ്യുന്ന ഈ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അക്രമണോത്സകത ആരേലും വിമർശിച്ചിട്ടുണ്ടെങ്കിൽ, തുറന്ന് കാണിച്ചിട്ടുണ്ടെങ്കിൽ അവർ ഉറപ്പായും അഭിനന്ദനം അർഹിക്കുന്നു.
മുരളി ഗോപി എന്ന എഴുത്തുകാരനും, പ്രിഥ്വിരാജ് സുകുമാരൻ എന്ന സംവിധായകനും, ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിനും, മലയാളികളുടെ സ്വകാര്യ അഭിമാനം മോഹൻ ലാലിനും, എമ്പുരാൻ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകരേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒരു സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല. മതനിരപേക്ഷത സംരക്ഷിക്കാൻ കേരളം ഒറ്റ ക്കെട്ടായി ഉണ്ടാവും -ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.