രജിസ്ട്രേഷൻ ഇടപാടുകൾക്ക് ഇ-സ്റ്റാമ്പിങ്; വിതരണം വെണ്ടർമാർ മുഖേന മാത്രം
text_fieldsതൃശൂർ: സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇടപാടുകൾക്ക് മാര്‍ച്ച് മുതൽ ഇ-സ്റ്റാമ്പിങ് സംവിധാനം വരുന്നു. എന്നാൽ, ഇതിനു ശേഷവും മുദ്രപത്ര വിതരണം അംഗീകൃത വെണ്ടർമാർ മുഖേന മാത്രമാകും.
നിലവിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ളവ വെണ്ടർമാർ വഴിയാണ് വിൽക്കുന്നത്. ഇതാണ് ഇ-സ്റ്റാമ്പ് സംവിധാനത്തിലേക്ക് മാറ്റുന്നത്. പൊതുജനങ്ങൾക്ക് ഏതു സമയത്തും നേരിട്ടെടുക്കാവുന്ന വിധത്തിലാവണം ഇ-സ്റ്റാമ്പ് എന്ന് ആലോചിച്ചിരുന്നെങ്കിലും അതിൽ വരാവുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണ് വെണ്ടർമാരിലൂടെ മതിയെന്ന് തീരുമാനിച്ചത്. ഇ-സ്റ്റാമ്പ് നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളിൽ ഒരിടത്തും ജനങ്ങൾക്ക് നേരിട്ട് എടുക്കാവുന്ന സൗകര്യമില്ല. അത്തരം സൗകര്യമുണ്ടായാൽ വ്യാജ ഇ-സ്റ്റാമ്പുകൾക്ക് സാധ്യത കൂടുമെന്നാണ് വിലയിരുത്തൽ. രജിസ്ട്രേഷൻ മന്ത്രി വിളിച്ച വെണ്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾ വെണ്ടർമാർ വഴി ഇ-സ്റ്റാമ്പാക്കാമെന്ന് തീരുമാനിച്ച് വെണ്ടർമാർക്ക് ആവശ്യമായ പരിശീലനവും നൽകിയിരുന്നു. വെണ്ടർമാരുടെ ഓഫിസ് കമ്പ്യൂട്ടർവത്കരണവും ഏകദേശം പൂർത്തിയായി.
മുദ്രപത്രങ്ങൾ ഉപയോഗിച്ചുള്ള രജിസ്ട്രേഷന് തുടർന്നും നടക്കും. എന്നാൽ, ഇതിന് പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകളും നടത്താന്‍ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. വാടകശീട്ടിനുപോലും ഇ-സ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാം. മുദ്രപത്രത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ഇ-സ്റ്റാമ്പിങ് സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ തുകക്കുള്ള മുദ്രപത്രത്തിന്റെ ദൗർലഭ്യം മൂലം കൂടിയ തുകയുടെ പത്രം വാങ്ങേണ്ടിവരുന്നതും ഒഴിവാകും. ആധാരത്തിൽ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയാണ് ഇ-സ്റ്റാമ്പിങ് സംവിധാനത്തില്‍ ഉള്ളത്. മഷിയിൽ വിരൽ മുക്കി അടയാളം പതിപ്പിക്കുന്ന പരമ്പരാഗത സമ്പ്രദായവും ഇനി ഒഴിവാകും. പകരം ഡിജിറ്റലായി വിരലടയാളം പതിക്കും. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാർ ഓഫിസുകളിൽ എത്തിത്തുടങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.