ഇ.ഡി സമൻസ് കേസ്: തോമസ് ഐസക്കിന്‍റെ ഹരജി വിശദവാദത്തിന് മാറ്റി
text_fieldsകൊച്ചി: ഫെമ ചട്ടലംഘനം അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടർച്ചയായി സമൻസ് അയക്കുന്നതിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കടക്കം നൽകിയ ഹരജികൾ ഹൈകോടതി വിശദവാദത്തിന് മാർച്ച് പത്തിലേക്ക് മാറ്റി.
മസാല ബോണ്ടുകൾ ഇറക്കിയതിന്‍റെ പേരിൽ വിദേശനാണ്യ വിനിമയ നിയമം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് ഇ.ഡി ആണെങ്കിലും അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നും കണക്കുകൾ കൃത്യമായി നൽകുന്നുണ്ടെന്നും റിസർവ് ബാങ്ക് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശദവാദത്തിന് ഹരജി മാറ്റിയത്.
തോമസ് ഐസക്കിന് പുറമേ കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്‍റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ പരിഗണനയിലുള്ളത്. ഇ.ഡി അന്വേഷണത്തിന്‍റെ സാഹചര്യത്തിൽ കിഫ്ബിക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നില്ലെന്നും ക്രഡിറ്റ് സ്കോർ കുറഞ്ഞെന്നും വാദത്തിനിടെ അഡ്വക്കറ്റ് ജനറൽ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കിഫ്ബിയുടെ പ്രവർത്തനങ്ങളെ ഇ.ഡിയുടെ അന്വേഷണം ബാധിക്കുന്നുണ്ടെന്നും അറിയിച്ചു. ഇതും വിശദമായി പഠിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.