എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ കൂടുതൽ കുരുക്കുകളഴിച്ച് വിദ്യാഭ്യാസ വകുപ്പ്; കോടഞ്ചേരിയിലെ അധ്യാപികയുടെ ആത്മഹത്യക്ക് പിന്നാലെയാണ് നടപടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കൂടുതൽ കുരുക്കുകളഴിച്ച് വിദ്യാഭ്യാസ വകുപ്പ്. നിയമനാംഗീകാരം നിരസിക്കപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് കോടഞ്ചേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ശമ്പള സ്കെയിലിൽ താൽക്കാലിക നിയമനാംഗീകാരം നൽകിയ അധ്യാപക, അനധ്യാപക ജീവനക്കാർക്ക് ഗ്രൂപ് ഇൻഷുറൻസിൽ അംഗത്വമെടുക്കാൻ അനുമതി നൽകിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ്.
ഇവർക്ക് നേരത്തെ പെർമനൻഡ് എംേപ്ലായീ നമ്പർ (പെൻ) അനുവദിക്കാനും പി.എഫ് അക്കൗണ്ട് തുടങ്ങാനും അനുമതി നൽകിയിരുന്നു. സർക്കാർ നിർദേശങ്ങൾക്കനുസൃതമായി ഭിന്നശേഷി നിയമനം നടത്തിയ എയ്ഡഡ് സ്കൂളുകളിലെ മറ്റ് നിയമനങ്ങൾ റെഗുലറായി ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ഇതിൽ വീഴ്ച വരുത്തുന്നത് കൃത്യവിലോപമായി കരുതുമെന്നും സർക്കുലറിൽ പറയുന്നു. താൽക്കാലികമായി നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുള്ള സ്കൂളുകളിൽ/അതേ മാനേജ്മെന്റിന്റെ കീഴിലുള്ള മറ്റ് സ്കൂളുകളിൽ ഉയർന്ന തസ്തികയിൽ ഒഴിവുണ്ടാകുമ്പോൾ, സീനിയോറിറ്റി പ്രകാരം താൽക്കാലിക നിയമനാംഗീകാരം ലഭിച്ചവർക്കാണ് അർഹതയെങ്കിൽ താൽക്കാലിക നിയമനാംഗീകാരവും അതേ തസ്തികയിലെ ശമ്പളവും അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇതുവഴിയുണ്ടാകുന്ന ഒഴിവിലേക്ക് ഒഴിവുവരുന്ന തീയതി പരിഗണിച്ച് താൽക്കാലികമായോ/ദിവസവേതനാടിസ്ഥാനത്തിലോ ബാധകമായ രീതിയിൽ പരിണിച്ച് നിയമനാംഗീകാരം നൽകാനും സർക്കുലറിൽ നിർദേശിക്കുന്നു. ഈ വിഷയത്തിൽ ഇതിനകം നിരസിക്കപ്പെട്ടതോ അപ്പീൽ പരിഗണനയിൽ ഉള്ളതോ ആയ എല്ലാ കേസുകളും മറ്റൊരു അപ്പലേറ്റ് ഉത്തരവിന് കാത്തിരിക്കാതെ നിയമാനുസൃതം പുനഃപരിശോധിച്ച് അർഹമായ തീർപ്പുകൽപ്പിക്കണമെന്നും ഡയറക്ടർ ഉത്തരവിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.