‘സമരം ചെയ്യുന്നത് ഈർക്കിൽ സംഘടന’; ആശ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് വീണ്ടും എളമരം കരീം
text_fieldsകൊച്ചി: സമരം ചെയ്യുന്ന ആശ വര്‍ക്കർമാരെ പരിഹസിച്ച് വീണ്ടും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം അധിക്ഷേപിച്ചു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതാവ് കൂടിയായ കരീം. ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും കരീം പറഞ്ഞു. ‘ആരോഗ്യമേഖലയെ സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ട്രേഡ് യൂനിയനുകള്‍ പോകാറില്ല. എന്നാല്‍ ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. അവരെന്തോ ചെയ്യുന്നു. കണക്കെടുപ്പും സര്‍വേയുമെല്ലാം മുടങ്ങുകയാണ്. ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തുന്നത് ശരിയായ രീതിയല്ല. ഇതെല്ലാം കേന്ദ്രം ആവിഷ്‌കരിക്കുന്ന പദ്ധതിയാണ്. സര്‍വേകള്‍ യഥാസമയം നമ്മളെടുത്ത് കൊടുക്കുന്നില്ലെങ്കില്‍ രോഗനിര്‍മാര്‍ജനത്തിന് നല്‍കുന്ന കേന്ദ്രഫണ്ട് നഷ്ടപ്പെടും. അപ്പൊ ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് പോകുന്നത് ശരിയല്ല. ഒരു ദിവസമോ രണ്ട് ദിവസമോ ആണെങ്കില്‍ എങ്ങനെയെങ്കിലും സഹിക്കാം. സര്‍ക്കാര്‍ അവരോട് ജോലിക്ക് കയറാന്‍ പറഞ്ഞത് സമരം പൊളിക്കാനല്ല’ -എളമരം കരീം പ്രതികരിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ കഴിഞ്ഞ ദിവസവും എളമരം കരീം രംഗത്തെത്തിയിരുന്നു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സമരത്തെ നാടകം എന്ന് വിളിച്ച കരീം, സമരത്തിന് പിന്നില്‍ അരാജക സംഘടനകളാണെന്നും പറഞ്ഞിരുന്നു. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇത്. ഇതേ മാതൃകയില്‍ ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം ആരംഭിച്ചതെന്നും വിമർശിച്ചിരുന്നു.
'ആശ വർക്കർമാരെ വ്യാമോഹിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സർക്കാറിനെതിരെ നടത്തുന്ന സമരം എൽ.ഡി.എഫ് വിരുദ്ധമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് മൂന്നാറിലെ ടാറ്റ ടി എസ്റ്റേറ്റിലെ ഒരു വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് പൊമ്പിളൈ ഒരുമൈ എന്ന പേരിൽ നടത്തിയ സമരത്തിന്റെ തനിയാവർത്തനമാണിത്. അന്നും മാധ്യമങ്ങളാണ് സമരം കൊഴുപ്പിച്ചത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകളെ മുഴുവൻ അധിക്ഷേപിച്ചു കൊണ്ടായിരുന്നു മൂന്നാർ സമരം. ഒരു അരാജക സംഘടനയായിരുന്നു നേതൃത്വം നൽകിയത്. അതേ മാതൃകയിൽ ചില അരാജക സംഘടനകൾ ഏതാനും ആശാവർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരം. എൽ.ഡി.എഫ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതുകൊണ്ട് കോൺഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും ഈ സമരത്തിന് പിന്തുണയേകുന്നു -കരീം ലേഖനത്തിൽ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.