െകാട്ടിക്കയറാതെ കൊട്ടിക്കലാശം
text_fieldsകോട്ടയം: കോവിഡ് ആശങ്കക്കിടയിലും ആവേശം ചോരാതെ തദ്ദേശതെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ട പ്രചാരണത്തിന് സമാപനം. പലയിടങ്ങളിലും കോവിഡ് നിയന്ത്രണം മറികടന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ ആവേശം. തെരഞ്ഞെടുപ്പ് കമീഷെൻറ വിലക്കുള്ളതിനാൽ ഏകീകൃത കൊട്ടിക്കലാശം ഒഴിവാക്കിയെങ്കിലും വാർഡുകളിലെയും നഗരങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ഉത്സവാന്തരീക്ഷമായിരുന്നു. ചിലയിടങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഒന്നിച്ചും വെവ്വേറെയും സമ്മേളിച്ചു. വിപ്ലവഗാനങ്ങളും നാടൻ പാട്ടുകളും പാരഡിപ്പാട്ടുകളും അവസാന ദിനത്തിൽ ഒരുപോലെ മുഴങ്ങി. സ്ഥാനാർഥികളുടെ റോഡ് ഷോയും കാൽനടജാഥയും ഉണ്ടായിരുന്നു. ബൈക്ക് റാലികളും അലങ്കരിച്ച വാഹനങ്ങളും കൊട്ടും പാട്ടും പല നിറങ്ങളിലുള്ള കൊടിതോരണങ്ങളും ആഘോഷങ്ങൾക്ക് പകിട്ടേകി. സ്ഥാനാർഥികളെ തുറന്ന വാഹനത്തിൽ വാർഡുകളിലൂടെ ആനയിച്ചാണ് പ്രവർത്തകർ കലാശക്കൊട്ടിെൻറ അരങ്ങ് കൊഴുപ്പിച്ചത്.
വാദ്യമേളങ്ങളുമായി
'റോഡ് ഷോ'
തൃശൂർ: തൃശൂരിൽ ഡിവിഷനുകളിലായിരുന്നു സ്ഥാനാർഥികളുടെ കൊട്ടിക്കലാശം. റോഡ് ഷോയും ബൈക്ക് റാലിയും വാഹന അനൗൺസ്മെൻറുകളും വാദ്യമേളങ്ങളുമൊക്കെയായി തെരഞ്ഞെടുപ്പിെൻറ കൂട്ടപ്പൊരിച്ചിലും കരുത്തും പ്രകടമാക്കുകയായിരുന്നു മുന്നണികൾ. സാധാരണയായി ജില്ല കേന്ദ്രീകരിച്ച് സ്വരാജ് റൗണ്ടിലൂടെ കോർപറേഷന് മുന്നിലെത്തിയും വിവിധ നഗര പ്രദേശങ്ങളിൽ പട്ടണം കേന്ദ്രീകരിച്ചുമാണ് കൊട്ടിക്കലാശം നടത്താറുള്ളതെങ്കിൽ, കോവിഡ് നിയന്ത്രണ സാഹചര്യത്തിൽ പ്രാദേശിക തലത്തിലേക്ക് മാറ്റുകയായിരുന്നു. പരസ്യപ്രചാരണത്തിെൻറ അവസാനദിവസമാണെന്നതിനാൽ പതിവിലും നേരത്തെയാണ് പ്രചാരണം തുടങ്ങിയത്. രാവിലെ മുതൽ തന്നെ സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും വീട് കയറിയുള്ള സ്ക്വാഡ് പ്രവർത്തനം തുടങ്ങിയിരുന്നു.
ഉച്ചയോടെ ബൈക്ക് റാലികളും അനൗൺസ്മെൻറ് വാഹനങ്ങളും തുറന്ന വാഹനങ്ങളുമായി റോഡ് ഷോ ആരംഭിച്ചു. എല്ലായിടത്തും സുരക്ഷ ഒരുക്കിയിരുന്നു. കോർപറേഷനിൽ എൻ.ഡി.എയുടെ കൊട്ടിക്കലാശത്തിനോടനുബന്ധിച്ച റോഡ് ഷോ മാത്രമാണ് സ്വരാജ് റൗണ്ട് ചുറ്റിയത്. ബി.ജെ.പി ഓഫിസിൽ നിന്നാരംഭിച്ച് അവിടെ തന്നെ സമാപിച്ചു. കിഴക്കുംപാട്ടുകര, പടിഞ്ഞാറെ കോട്ട, അയ്യന്തോൾ എന്നിവിടങ്ങളിലും മൂന്ന് മുന്നണികളുടെയും റോഡ്ഷോകളെത്തി കേന്ദ്രീകരിച്ചു.
ആവേശം വിടാതെ...
കൊച്ചി: കോവിഡ് കാലത്തും ആവേശം ചോരാതെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിെൻറ സമാപനം. തിരക്ക് വർധിച്ചപ്പോൾ പലയിടത്തും കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറന്നു. കലാശക്കൊട്ടിനിടെ മൂവാറ്റുപുഴ മുളവൂരിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു. പറവൂർ നഗരസഭ 19ാം ഡിവിഷൻ തോന്നിയകാവിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. കോതമംഗലം ചെറുവട്ടൂർ കവലയിൽ വാക്പോരും നേരിയ സംഘർഷവുമുണ്ടായി. നേതാക്കളും പൊലീസും ഇടപെട്ട് ശാന്തമാക്കി. രാവിലെ മുതൽ റോഡ് ഷോകളും അനൗൺസ്െമൻറ് വാഹനങ്ങളും നിറയുന്ന കാഴ്ചകളായിരുന്നു തെരുവുകളിൽ. സ്ഥാനാർഥികളുടെ ചിഹ്നം വലിയ രൂപങ്ങളാക്കി പ്രദർശിപ്പിച്ചായിരുന്നു പ്രകടനങ്ങൾ. കോർപറേഷൻ സ്ഥാനാർഥികൾ ഉൾപ്രദേശങ്ങളായിരുന്നു തെരഞ്ഞെടുത്തത്. ആലുവ, മൂവാറ്റുപുഴ, പറവൂർ, കോതമംഗലം, കൂത്താട്ടുകുളം, അങ്കമാലി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രവർത്തകർ സജീവമായി. ൈവകുന്നേരം നാലോടെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പ്രവർത്തകർ പ്രകടനം ആരംഭിച്ചു. എം.എൽ.എമാർ ഉൾപ്പെടെ സ്ഥാനാർഥികളോടൊപ്പം സജീവമായിരുന്നു.
ഇന്ന് നിശബ്ദപ്രചാരണം
പാലക്കാട്: പരസ്യപ്രചാരണത്തിന് പാലക്കാട് ജില്ലയിൽ പരിസമാപ്തി. ഇത്തവണ കൊട്ടിക്കലാശം ഇല്ലാതെയാണ് പ്രചാരണം അവസാനിച്ചത്. സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ആവേശം പകരുന്നതാണ് തെരഞ്ഞെടുപ്പിെൻറ അവസാന വട്ട പരസ്യപ്രചാരണമായ കൊട്ടിക്കലാശം. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചിരുന്നു. ബുധനാഴ്ച നിശ്ശബ്ദ പ്രചാരണത്തിെൻറ ദിവസമാണ്. വോട്ട് ഉറപ്പാക്കുന്നതിെൻറ അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർഥിയും പാർട്ടിപ്രവർത്തകരും. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രചാരണത്തിന് പോകാന്‍ സാധിക്കുക. നേരിട്ടും നവമാധ്യമങ്ങൾ വഴിയും പ്രചാരണവും വോട്ടഭ്യർഥനയും ഊർജിതമാണ്.
സമാപനം സമാധാനപരം
കൽപറ്റ: പതിവു രീതിയിൽ കൊട്ടിക്കലാശമില്ലാതെ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാധാനപരമായ സമാപനം. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വലിയതോതിലുള്ള കലാശക്കൊട്ട് ഒഴിവാക്കാൻ ജില്ല കലക്ടർ ആവശ്യപ്പെട്ടിരുന്നു. അതോടെ മുന്നണികളും പാർട്ടികളും എല്ലാം ഉള്ളിെലാതുക്കി. പ്രചാരണ വാഹനങ്ങൾ ചില്ലറ കസർത്ത് നടത്തി ആവേശം വിതറി. ഇനി ബുധനാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം വ്യാഴാഴ്ച 6,25,455 വോട്ടർമാർ ബൂത്തിലേക്ക്. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി തുടങ്ങി പ്രധാന നഗരങ്ങളിലൊന്നും പ്രകമ്പനം സൃഷ്ടിച്ച് കൊട്ടിക്കലാശം ഉണ്ടായില്ല. അതേസമയം, വാർഡുകളും ഡിവിഷനുകളും കേന്ദ്രീകരിച്ച് ചെറിയ തോതിൽ പ്രകടനം നടത്തിയാണ് വൈകുന്നേരം ആറുമണിയോടെ പ്രവർത്തകരും സ്ഥാനാർഥികളും പിരിഞ്ഞത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.