കാട്ടാനക്കൂട്ടത്തിന് മുന്നിൽപെട്ടു; സജി ഒന്നരമണിക്കൂർ മരത്തിന് മുകളിൽ
text_fieldsഅടിമാലി: കാട്ടാനക്കൂട്ടത്തിന് മുന്നിൽപെട്ട കർഷകൻ പ്രാണരക്ഷാർഥം മരത്തിന് മുകളിൽ കഴിഞ്ഞത് ഒന്നരമണിക്കൂർ. ഒടുവിൽ നാട്ടുകാരും വനപാലകരുമെത്തി ആനകളെ തുരത്തി യുവാവിന്‍റെ ജീവൻ രക്ഷിച്ചു. ഇടുക്കി ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശി സജിയാണ് (40) മരത്തിൽ കയറി ആനകളുടെ ആക്രമണത്തിൽനിന്ന് സാഹസികമായി രക്ഷപ്പെട്ടത്.
സിങ്കുകണ്ടത്തിന് സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കൃഷിയിടത്തിന് താഴെ പണിയെടുത്തുകൊണ്ടിരുന്ന സജി ശബ്ദം കേട്ടാണ് മുകളിലേക്ക് കയറിവന്നത്. സജിയെ കണ്ടതോടെ ഒരു കൊമ്പനും ഒരു പിടിയാനയും രണ്ട് കുട്ടികളുമടങ്ങുന്ന കാട്ടാനക്കൂട്ടം മുന്നിലേക്ക് ഓടിയടുത്തു. ഇതോടെ സജി ഉടൻ സമീപത്തെ പുല്‍മേട്ടിലുള്ള യൂക്കാലി മരത്തിന് മുകളില്‍ കയറി.
താഴെ നിലയുറപ്പിച്ച കാട്ടാനകൾ അവിടെ മേഞ്ഞു നടക്കാന്‍ തുടങ്ങിയതോടെ മരത്തിൽനിന്ന് താഴെയിറങ്ങാനായില്ല. സജി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലര്‍ ഇത് കണ്ടു. അവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാരും വനം വകുപ്പ് വാച്ചർമാരും സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും ബഹളംവെച്ചും ഏറെ പണിപ്പെട്ട് കാട്ടാനകളെ ഇവിടെനിന്ന് തുരത്തുകയായിരുന്നു. ഇതിന് ശേഷമാണ് സജി മരത്തിൽനിന്ന് ഇറങ്ങിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.