എക്സൈസ് പരിശോധന കേന്ദ്രങ്ങൾ ആധുനികവത്കരിക്കുന്നു
text_fieldsതൊടുപുഴ: മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഇവയുടെ വിപണനം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ എക്സൈസ് പരിശോധന കേന്ദ്രങ്ങൾ ആധുനികവത്കരിക്കുന്നു. ചെക്ക്പോസ്റ്റുകളിൽ കണ്ടെയ്നർ മൊഡ്യൂൾ സ്ഥാപിക്കുന്നതിനും 25 എക്സൈസ് ചെക്ക്പോസ്റ്റിൽ സോളാർ എൽ.ഇ.ഡി ഹൈമാസ്റ്റ് ലാമ്പുകൾ സ്ഥാപിക്കുന്നതിനും മുത്തങ്ങ, ചിന്നാർ എന്നീ ചെക്ക്പോസ്റ്റുകളിൽ സോളാർ ലൈറ്റിങ് സിസ്റ്റം സ്ഥാപിക്കുന്നതും 14 ചെക്ക്പോസ്റ്റിലും സി.സി ടി.വി സ്ഥാപിക്കുന്നതിനും നടപടിയായിട്ടുണ്ട്. മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിന് എക്സൈസ് വകുപ്പിൽ ക്രൈംബ്രാഞ്ച് രൂപവത്കരിക്കുന്നതിനും ഒരുക്കമായി. വിദ്യാർഥികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കൂടുന്നതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ആന്ധ്രയിൽ നിർമിക്കുന്ന കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് ഉൽപന്നങ്ങളാണ് വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കടത്തുന്നത്. കഞ്ചാവ്, ഹഷീഷ് ഓയിൽ, മാജിക് കൂൺ, വിവിധതരം വേദനസംഹാരികൾ തുടങ്ങി വൈറ്റ്നർ വരെ ലഹരിക്കായി യുവാക്കൾ ആശ്രയിക്കുന്നു. ലഹരികടത്ത് കേസുകളിലെ പ്രതികളിൽ 60 ശതമാനവും യുവാക്കളാണ്. അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി കഞ്ചാവും ഹഷീഷും കടത്തിയ സംഭവങ്ങളിൽ പ്രതികളിൽ കൂടുതലും 30 വയസ്സിൽ താഴെയുള്ളവരാണ്.
സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകളിൽ ചുമക്കെതിരെ ഉപയോഗിക്കുന്ന കഫ് സിറപ്പുകളും വേദനസംഹാരികളും മനോരോഗ ചികിത്സക്കുള്ള ഒൗഷധങ്ങളും അടക്കം ചില മരുന്നുകൾ ലഹരിക്ക് വ്യാപകമായി ഉപയോഗിക്കുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് പരിശോധന സംവിധാനം വിപുലപ്പെടുത്തുന്നതിന് എക്സൈസ് നടപടി കൈക്കൊള്ളുന്നത്. മയക്കുമരുന്ന് വ്യാപനം തടയാൻ ഷാഡോ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് മദ്യവും മറ്റ് ലഹരിപദാർഥങ്ങളും കടത്തിക്കൊണ്ട് വരുന്നത് തടയാൻ അതിർത്തികളിൽ ബോർഡർ പട്രോളിങ് യൂനിറ്റുകൾ ശക്തിപ്പെടുത്തിയതായി ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമീഷണർ നെൽസൺ പറഞ്ഞു. പത്ത് മാസത്തിനിടെ സംസ്ഥാനത്ത് 757 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തതായാണ് കണക്ക്. കൂടാതെ 2386 കഞ്ചാവ് ചെടികളും 12.246 കിലോ ഹഷീഷ് ഒായിലും 39.61 ഗ്രാം ഹെറോയിനും 105 ഗ്രാം ബ്രൗൺഷുഗറും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.