ചൂരൽമല ദുരന്തമേഖലയിലേക്ക് വിദഗ്ധ ഡോക്ടർമാരെത്തും
text_fieldsകോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ടീം വയനാട്ടിലേക്കെത്തും. സർജറി, ഓർത്തോപീഡിക്‌സ്, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ ടീമിനേയും നിയോഗിച്ചു.
തിരുവനന്തപുരം: ദുരന്ത മേഖലകളിൽ പരിചയമുള്ള ഡോക്ടർ സംഘവും സ്ഥലത്ത് എത്തും. വയനാട്ടിൽ പ്രാദേശികമായി ആരോഗ്യ വകുപ്പിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടറെ നിയോഗിച്ചു. താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കി. ചൂരൽമലയിൽ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും പോളിടെക്‌നിക്കിൽ താത്ക്കാലിക ആശുപത്രിയും പ്രവർത്തിക്കും.
ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കും. മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. അവധിയിലുളള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിച്ചു വരുന്നു.
കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിച്ചു. മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ൻറെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂനിറ്റുകളും സ്ഥലത്തേക്ക് അയക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാൻ തയാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.