ശശി തരൂർ അല്ല കനോലി സായിപ്പ് വന്നു പറഞ്ഞാലും സത്യം മാറാൻ പോകുന്നില്ല -ഫാത്തിമ തഹ്ലിയ
text_fieldsകോഴിക്കോട്: വ്യവസായ മുന്നേറ്റത്തിൽ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച് ഇംഗ്ലീഷ് പത്രത്തിൽ ലേഖനമെഴുതിയ ശശി തരൂര്‍ എം.പിക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. ശശി തരൂർ അല്ല കനോലി സായിപ്പ് വന്നു പറഞ്ഞാലും സത്യം മാറാൻ പോകുന്നില്ലെന്ന് തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.
യു.ഡി.എഫ് മന്ത്രിസഭകൾ വ്യവസായ രംഗത്തും ഐ.ടി രംഗത്തും മാറ്റങ്ങൾ കൊണ്ടു വരുമ്പോൾ ഞൊണ്ടി ന്യായങ്ങൾ പറഞ്ഞു സമരം ചെയ്യുന്നതിലായിരുന്നു ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കേരളത്തിലെ സൈബർ പാർക്കുകളുടെയും ഇൻഡസ്ട്രിയൽ പാർക്കുകളുടെയും ചരിത്രം ചികഞ്ഞു പോയാൽ ചെന്നെത്തുക പി.കെ. കുഞ്ഞാലിക്കുട്ടി എന്ന വികസന പുരുഷനിലാണെന്നും ഫാത്തിമ തഹ്ലിയ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ശശി തരൂർ അല്ല കനോലി സായിപ്പ് വന്നു പറഞ്ഞാലും സത്യം മാറാൻ പോകുന്നില്ല.
കേരളത്തിലെ വ്യവസായ രംഗത്ത് വികസന കുതിപ്പ് ഉണ്ടാക്കിയത് ബഹുമാന്യനായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് വ്യവസായ മന്ത്രിയായിരുന്ന യു.ഡി.എഫ് സർക്കാരുകളുടെ കാലത്താണ്.
വിവിധ യു.ഡി.എഫ് മന്ത്രിസഭകൾ വ്യവസായ രംഗത്തും ഐ.ടി രംഗത്തും മാറ്റങ്ങൾ കൊണ്ടു വരുമ്പോൾ ഞൊണ്ടി ന്യായങ്ങൾ പറഞ്ഞു സമരം ചെയ്യുന്നതിലായിരുന്നു ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കേരളത്തിലെ സൈബർ പാർക്കുകളുടെയും ഇൻഡസ്ട്രിയൽ പാർക്കുകളുടെയും ചരിത്രം ചികഞ്ഞു പോയാൽ ചെന്നെത്തുക പി.കെ. കുഞ്ഞാലിക്കുട്ടി എന്ന വികസന പുരുഷനിലാണ് !
വ്യവസായ മുന്നേറ്റത്തിൽ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച ശശി തരൂരിന് യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി മറുപടി നൽകിയത്. അഞ്ചു വര്‍ഷം കൊണ്ട് യു.ഡി.എഫുണ്ടാക്കിയ വികസനം ഒമ്പതു വര്‍ഷമായിട്ടും എൽ.ഡി.എഫിന് സാധ്യമായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബംഗളൂരുവും ചെന്നൈയും ഐ.ടി മേഖലയിൽ വികസിച്ച വേഗത്തിൽ കേരളത്തെയും മാറ്റാനാണ് 2001ലെ യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. എന്നാൽ, അന്നത്തെ പ്രതിപക്ഷം തടസ്സപ്പെടുത്താൻ നോക്കി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ എല്ലാ വികസനപദ്ധതികളും ഇടതുപക്ഷം തടഞ്ഞു. എന്നാൽ, യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ ഇത്തരം വികസനങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തില്‍ വ്യവസായ വളർച്ചക്ക് അടിത്തറയിട്ടത് യു.ഡി.എഫ് സർക്കാറുകളാണ്. ഇടതുപക്ഷത്തിന്‍റെ വികസനവിരുദ്ധ സമീപനമാണ് വളർച്ചക്ക് തടസമായിരുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ തുടങ്ങിയത് യു.ഡി.എഫാണ്. എറണാകുളത്തെ കാക്കനാട് കുറുക്കൻ മേഞ്ഞിരുന്ന സ്ഥലമാണ്. എ.കെ. ആന്‍റണി സർക്കാറിന്‍റെ കാലത്ത് കൊച്ചിയെ ഐ.ടി കേന്ദ്രമാക്കാൻ ഇൻഫോപാർക്കും മറ്റും തുടങ്ങിയാണ് കാക്കനാടിനെ ഇന്നു കാണുന്ന രീതിയിലാക്കിയത്.
വ്യവസായ മന്ത്രി മാതൃകാപരമെന്നു പറഞ്ഞ കാക്കഞ്ചേരി പാർക്ക്, അതിനെത്തുടർന്ന് വന്നതാണ് കിൻഫ്ര. ഡിജിറ്റൽ കേരള ആയത് അക്ഷയ വന്നതിനാലാണ്. കെ. കരുണാകരൻ, ആന്‍റണി, ഉമ്മൻ ചാണ്ടി സർക്കാറുകളുടെ കാലത്തും വ്യവസായ ഭൂപടത്തിൽ വമ്പിച്ച മാറ്റമാണുണ്ടാക്കിയതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.