ഒമ്പത് ദിവസത്തിനിടെ പനി ബാധിച്ചത് 1.5 ലക്ഷം പേർക്ക്; നാലു മരണവും
text_fieldsതിരുവനന്തപുരം: ഇടക്ക് ശമനംകണ്ട പകർച്ചപ്പനി മഴ തുടങ്ങിയതോടെ വീണ്ടും സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നു. വൈറൽപനി, ഡെങ്കി, എച്ച്1എൻ1, എലിപ്പനി, ചികുൻഗുനിയ, മലേറിയ ഉൾപ്പെടെ ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതായി ആരോഗ്യവകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
വീണ്ടും പകർച്ച വ്യാപകമാകുന്നത് മുന്നിൽകണ്ട് കർശന ഇടപെടൽ നടത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ ആരോഗ്യ -ആയുഷ് വകുപ്പുകൾക്ക് നിർദേശം നൽകി. ജൂണിൽ ഇതുവരെ സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ചത് 1.5 ലക്ഷം പേർക്കാണ്. നാലു മരണവും സംഭവിച്ചു. കഴിഞ്ഞ ഒമ്പത് ദിവസത്തെ കണക്കാണിത്. ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നശീകരണവും ചിട്ടയായി നടത്തിയിട്ടും വീണ്ടും പനി പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
ഈ ഒമ്പത് ദിവസത്തിനിടെ 4951 പേർ ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതിൽ 10 പേർ മരിച്ചു. 1042 പേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തു. എലിപ്പനി ലക്ഷണവുമായി ചികിത്സ തേടിയ 71 പേരിൽ മൂന്നുപേർ മരിച്ചു. 59 പേർക്ക് എലിപ്പനി സ്ഥീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഇൗ കാലയളവിൽ 101 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ മരിച്ചു. ഡെങ്കിപ്പനിയിൽ ഇപ്പോഴും തലസ്ഥാന ജില്ലതന്നെയാണ് മുന്നിൽ. ഈ മാസം ഇതുവരെ 438 പേർക്ക് ഡെങ്കിപ്പനി സ്ഥീകരിച്ചു. രണ്ടാം സ്ഥാനത്ത് കൊല്ലമാണ്. 220 പേർക്ക് ഇവിടെ ഡെങ്കി സ്ഥിരീകരിച്ചു.
തലസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് ദിവസത്തിനിെട 18 പേർക്ക് എലിപ്പനിയും മൂന്ന് മലേറിയയും നാല് ചികുൻ ഗുനിയയും റിപ്പോർട്ട് ചെയ്തു. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഇതിലിരട്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.