സാമ്പത്തിക പ്രതിസന്ധി: സർവകലാശാല ഫണ്ട് ട്രഷറിയിലേക്ക് മാറ്റാൻ നിർദേശം
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർവകലാശാലകളുടെ ദേശസാത്കൃത ബാങ്കുകളിലെയും സഹകരണ സ്ഥാപനങ്ങളിലെയും സ്ഥിരനിക്ഷേപങ്ങൾ ട്രഷറിയിലേക്ക് മാറ്റാൻ നിർദേശം. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് നിർദേശം നൽകിയെങ്കിലും നടപടി സ്വീകരിക്കാത്ത എം.ജി, കുസാറ്റ്, സംസ്കൃത സർവകലാശാലകളോടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 100 കോടിയോളം രൂപ ഈ ഇനത്തിൽ ട്രഷറിയിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഫണ്ട് ട്രഷറിയിലേക്ക് മാറ്റിയില്ലെങ്കിൽ സർക്കാറിന്റെ പ്ലാൻ ഫണ്ട് ഗ്രാന്റ്, പ്രതിമാസ പദ്ധതിയേതര ഗ്രാന്റ് എന്നിവ തടയുമെന്ന മുന്നറിയിപ്പും നൽകിയതായാണ് വിവരം.
കുസാറ്റ്, സംസ്കൃത സർവകലാശാലകളുടെ ആക്ട് പ്രകാരം യൂനിവേഴ്സിറ്റി ഫണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രമേ നിക്ഷേപിക്കാൻ പാടുള്ളൂ. നിയമസഭ പാസാക്കിയ ആക്ടിന് വിരുദ്ധമായി നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ ആവശ്യപ്പെടുന്നത് ചട്ട വിരുദ്ധമാണെന്ന വാദവും ഉയരുന്നുണ്ട്. ഇക്കാര്യം സർവകലാശാലകൾ സർക്കാറിനെ അറിയിക്കും. എന്നാൽ, സ്ഥിരനിക്ഷേപങ്ങൾക്ക് ദേശസാൽകൃത ബാങ്കുകളിൽനിന്ന് ലഭിക്കുന്നതിനെക്കാൾ കൂടുതൽ പലിശ ട്രഷറിയിൽ ലഭിക്കുമെന്നാണ് ധനവകുപ്പ് നിലപാട്.
സംസ്കൃത സർവകലാശാലക്ക് 28.68 ലക്ഷം രൂപയാണ് സ്ഥിര നിക്ഷേപമുള്ളത്. കുസാറ്റിന് 42.79 കോടി വിവിധ ബാങ്കുകളിൽ നിക്ഷേപമുണ്ട്. എം.ജി സർവകലാശാല നിയമത്തിൽ യൂനിവേഴ്സിറ്റി ഫണ്ട് ട്രഷറിയിലും നിക്ഷേപിക്കാമെന്ന് വ്യവസ്ഥയുണ്ട്. ട്രഷറി നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കാനുള്ള സാഹചര്യമുണ്ടായിരിക്കെ, ലഭിക്കേണ്ട പലിശ നഷ്ടപ്പെടുത്തരുതെന്നും അങ്ങനെയുണ്ടായാൽ സ്ഥാപനമേധാവിയുടെയും ഫിനാൻസ് ഓഫിസറുടെയും ബാധ്യതയായി കണക്കാക്കുമെന്നും ധനകാര്യ വിഭാഗം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞവർഷം കേരള, കാലിക്കറ്റ് സർവകലാശാലകൾ ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്ക് നീക്കിവെച്ചിരുന്നതുൾപ്പെടെ 1500 കോടിയോളം രൂപ ട്രഷറിലേക്ക് മാറ്റിയിരുന്നു.
സർവകലാശാലകളുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് യു.ജി.സിയിൽനിന്ന് അനുവദിച്ച പണവും ഇങ്ങനെ മാറ്റിയതിൽ ഉൾപ്പെടും. ട്രഷറിയിൽനിന്ന് തുക പിൻവലിക്കാൻ ബുദ്ധിമുട്ടുവരുന്നതിനാൽ ഗവേഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ താമസമുണ്ടാകുന്നെന്ന ആക്ഷേപവുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.